Powered By Blogger

Monday, March 7, 2011

ടൈറ്റില്‍ മുന്‍ഷിക്കു വിടുന്നു...

പണ്ട് പണ്ട് നടന്ന കഥയാണ്.. പണ്ടെന്നു പറഞ്ഞാല്‍ വളരെ പണ്ട്.. പി ഡി സി നിര്‍ത്തുന്നതിന്നും മുന്‍പ്. പത്താം ക്ലാസ്സില്‍ ഞാന്‍ റാങ്കിന് വേണ്ടി പഠിച്ചു കൊണ്ടിരിക്കുന്ന സമയം!! (കിട്ടിയോ എന്ന ചോദ്യം അപ്രസക്തമാണ് ഇവിടെ- എന്നെപോലെ ഒരുപാടു പേര്‍ക്ക് കിട്ടിയില്ല അന്ന്)

റാങ്ക് അല്ലെങ്കില്‍ പ്രളയം എന്ന് പ്രഖ്യാപിച്ച് എന്നെയും കൊണ്ട് ചേര്‍ത്തു ഞങ്ങളുടെ നാട്ടിലെ അത്യാവശ്യം കൊള്ളാവുന്ന ഒരു ട്യുഷന്‍ ക്ലാസ്സില്‍. ബോയ്സ് ഒണ്‍ലി സ്കൂളില്‍ പഠിച്ച എനിക്ക് അത് ഒരു പുതിയ ലോകം ആയിരുന്നു, ട്യുഷന്‍ ക്ലാസ്സിലെ മേല്‍ക്കൂരയിലൂടെ നോക്കിയാല്‍ പുതിയ ആകാശവും. അപ്പുറത്തെ ബെഞ്ചുകളില്‍ മുഴുവന്‍ പെണ്‍കുട്ടികള്‍, ജനസന്ഖ്യയില്‍ അവര്‍ ഞങ്ങളെ കടത്തി വെട്ടി. സ്വതവേ നാണം കുണുങ്ങി ആയിരുന്ന ഞാന്‍ ഒന്നും കൂടെ കുണുങ്ങി, തല പൊക്കാതെയുള്ള ഇരുപ്പായി. പഠിത്തത്തിലുള്ള എന്റെ ശ്രദ്ധ കൂടുതലായി.. കാരണം മുഴുവന്‍ സമയവും ടെക്സ്റ്റ്‌ ബുക്ക്‌ അല്ലെങ്കില്‍ നോട്ട് ബുക്കില്‍ നോക്കി ഇരുപ്പാണെല്ലോ. പഠിക്കുന്നത് മുഴുവന്‍ നേരെ തലയിലോട്ടു കേറാന്‍ തുടങ്ങി. അങ്ങനെ ഞാന്‍ അത്യാവശ്യം നല്ല കുട്ടിയായി കഴിഞ്ഞു പോന്നു കുറേ കാലം. എന്റെ സുഹൃത്തുക്കള്‍ ആകട്ടെ അത്യാവശ്യം പഞ്ചാരയും ഇരട്ടിമധുരവും ഒക്കെ ആയി കഴിഞ്ഞു പോന്നു. ദോഷം പറയരുതല്ലോ, എന്റെ കൂടെ പഠിപ്പിസ്റ്റ് ഗ്രൂപ്പില്‍ അംഗങ്ങള്‍ കുറച്ച പേര് ഉണ്ടായിരുന്നു. ഞങ്ങള്‍ എല്ലാവരും ക്ലാസ്സ്‌ തുടങ്ങാന്‍ 5 മിനിറ്റ് ഉള്ളപ്പോള്‍ ക്ലാസ്സില്‍ എത്തും, കഴിഞ്ഞ ഉടനെ സാറിന് ഒരു സലാമും പറഞ്ഞു സൈകിളും എടുത്ത് പറപ്പിച്ചു തിരിച്ചു വീട്ടില്‍ എത്തും.

ഒരു നാള്‍ വരും!!
അങ്ങനെഒക്കെ നിര്‍ഗുണ പരബ്രഹ്മമായി കഴിഞ്ഞു പോയിരുന്ന എന്റെ മനസ്സില്‍ എന്നോ ഒരിക്കല്‍ ഏതോ ഒരുത്തന്‍ പഞ്ചാരഅടിയുടെ ചാക്ക് കുടഞ്ഞിട്ടു, മനസില്ലൂടെ മധുരം കിനിഞ്ഞിറങ്ങി ... മോനെ! മനസ്സില്‍ ഒരു ലഡ്ഡു പൊട്ടി.

പിറ്റേന്ന് സൈക്കിള്‍ എടുത്തു പതിവില്ലാതെ തുടച്ചു മിനുക്കുനത് കണ്ടു ചേച്ചി ഇന്ന് മഴ പെയ്യുമോ എന്ന് ചോദിച്ചത് ഇപ്പോഴും പെയ്യാത്ത മഴക്കാര് പോലെ മനസ്സില്‍ കിടപ്പുണ്ട്. അതൊന്നും ശ്രദ്ധിക്കാതെ, 'ഇത് ഞാന്‍ എന്നും ചെയ്യുനതനെല്ലോ, നീ ഇപ്പോഴാണോ കണ്ടത്" എന്ന മറുചോദ്യവും തട്ടിവിട്ട് ഒരു ആറെ അറുപതില്‍ സൈക്കിള്‍ വിട്ടു- മനസ്സില്‍ ഫെവികൊലിനെകാലും ഉറപ്പിച്ച തീരുമാനവുമായി- ഇന്ന് ഞാന്‍ എന്റെ ഇമേജ് മാറ്റി മരിക്കും തീര്‍ച്ച.

ക്ലാസ്സില്‍ എതിയെപ്പോള്‍ പക്ഷെ വൈകി. ആകെ 2 മണിക്കൂറെ ക്ലാസ്സ്‌ ഉള്ളൂ. കഴിയാനായി കാത്തിരുന്നു. അന്ന് ഫിസിക്സ്‌ഉം ബയോലെജിഉം ഒന്നും എന്റെ തലയില്‍ കയറിയില്ല.. എങ്ങനെ സ്റ്റാര്‍ ആകും എന്ന ചിന്ത മാത്രം തലയിലൂടെ അങ്ങോളം ഇങ്ങോളം ഷട്ടില്‍ കോര്‍ക്ക് ആയി പാഞ്ഞു നടന്നു. ഹാവൂ ! അവസാനം ക്ലാസ്സ്‌ തീര്‍ന്നു. എല്ലാവരും ഇറങ്ങുന്നതിനു മുന്‍പ് തന്നെ സൈകിളില്‍ കയറി. ആരെക്കെയോ എന്തെക്കെയോ ചോദിച്ചു, ഞാന്‍ എന്തെക്കെയോ പറഞ്ഞു.. അവിടെ കുറച്ച പെണ്‍കുട്ടികള്‍ ക്ലാസ്സിന്റെ കോമ്പൌണ്ട് വിട്ടു ഗേറ്റ് വഴി അതാ പുറത്തേക്കു ഇറങ്ങാന്‍ പോകുന്നു. എന്റെ ഇന്സ്ടിങ്ങ്റ്റ് എന്നോട് മന്ത്രിച്ചു... "മോനെ സമയം കളയല്ലേ" ഞാന്‍ സര്‍വ ശക്തിയും എടുത്ത് സൈക്കിള്‍ ചവിട്ടി, ഹാന്‍ഡില്‍ ഒന്ന് പൊക്കി ... അത് മാത്രം ഓര്‍മയില്‍ തെളിഞ്ഞു കിടപ്പുണ്ട്. പിന്നെ ഞാന്‍ ഒരു ലോ ആംഗിള്‍ ഫ്രെയ്മില്‍ ആണ് ലോകത്തെ കണ്ടത്. പാവാട ഇട്ട പെണ്‍കുട്ടികള്‍ തലകീഴായി നിന്ന് നോക്കി ചിരിക്കുന്നു.. കൂടെ കുറേ ലവന്മാരുമുണ്ട്. ഇപ്പോഴാണ് ശരിക്കും മനസ്സില്‍ ലഡ്ഡു പൊട്ടിയത്, ഒന്നും രണ്ടുമല്ല ഒരായിരം... ലഡ്ഡു മാത്രമല്ല മുട്ടും പൊട്ടി. ഇമേജ് മാറ്റി മറിക്കാന്‍ പോയ എന്റെ ഉള്ള ഇമേജ് മുഴുവന്‍ പോയി. ഈശ്വരന്മാരെ ആലോചിക്കാനുള്ള സമയവും സന്ദര്‍ഭവും ഇല്ലാത്തതു കൊണ്ട് ആരെയും വിളിക്കാതെ എന്റെ സൈകിളില്‍ ചാടി കയറി. പിന്നെ എട്ടെ നൂറില്‍ ഒരു വിടലായിരുന്നു. അപ്പോഴും പുറകില്‍ ഡി ടി എസ്സില്‍ ചിരികള്‍ മുഴങ്ങി കേള്‍ക്കാമായിരുന്നു.

രണ്ടു ദിവസത്തെ നിര്‍ബന്ധിത (ഞാന്‍ എനിക്ക് തന്നെ നിര്‍ബന്ധിച്ചത് ) അവധിക്കു ശേഷം ഞാന്‍ തിരിച്ചു ക്ലാസ്സില്‍ പ്രവേശിച്ചു. അന്ന് മുതല്‍ വീണ്ടും ഞാന്‍ എന്റെ പഠിത്തത്തില്‍ മുഴുകാന്‍ ശ്രമിച്ചു.... എന്റെ റാങ്ക് ... എന്റെ ഭാവി..

1 comment: