ശരത്, കവിത അതായിരുന്നു അവരുടെ പേരുകൾ. വർഷങ്ങൾക്ക് ശേഷമുള്ള കണ്ട് മുട്ടലിൽ അവന്റെ അഭ്യർത്ഥന അവളോടൊത്ത് ഒരു ദിവസം ചിലവഴിക്കണമെന്നതായിരുന്നു. കാണാതിരുന്നതിന്റെ വെമ്പലും സ്നേഹത്തിന്റെ ഉന്മാദവും അവനിൽ ഉറഞ്ഞുകൂടിയപ്പോൾ അവനു തന്റെയീ ആഗ്രഹത്തെ അവതരിപ്പിക്കാനാകാതിരുന്നില്ല, ഒരിക്കൽ തന്റെ എല്ലാ സ്വപ്നങ്ങളെയും നിറച്ചവളോട്. അവന്റെ ഇഷ്ടത്തെ ഒരിക്കലെങ്കിലും മാനിക്കാമെന്ന് അവളും കരുതി. ഇഷ്ടത്തിന് മുന്നിൽ തെറ്റുകളും ശരികളുമില്ലെന്ന് ഇക്കഴിഞ്ഞ വർഷങ്ങൾ കൊണ്ടവൾക്കും ബോധ്യമായിരുന്നു.
ടിക്കറ്റ് എടുത്ത് ഏറ്റവുമടുത്തുള്ള ഒരു ബീച്ചിലേക്കുള്ള ബസിൽ അവർ വർഷങ്ങൾക്ക് ശേഷം അടുത്തിരുന്നു. പണ്ട് ട്രെയിനിൽ അടുത്തിരുന്ന് പോയിരുന്നപ്പോൾ മനസില്ലുണ്ടായ വികാരമെന്തെന്ന് ഒരു നിമിഷം അവനാലോചിച്ചു. അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ അവളും അത് തന്നെയായിരിക്കും ആലോചിക്കുന്നതെന്ന് അവളുടെ കരിമഷി എഴുതിയ കണ്ണുകൾ പറഞ്ഞു. കരിമഷി എഴുതി എഴുതി അവളുടെ കണ്ണുകൾക്ക് ഇപ്പോൾ മഷി എഴുതേണ്ട ആവശ്യമേ ഇല്ല എന്നവന് തോന്നി. ഒരു നിമിഷം തമ്മിലുടക്കിയ കണ്ണുകൾ ഏതോ കുറ്റബോധത്തിന്റെ തോന്നലിൽ അവൻ പിൻ വലിച്ചു.
വഴികൾ വലുതായൊന്നും മാറിയിട്ടുണ്ടായിരുന്നില്ല. കുറച്ച് വലിയ കടകളും കോമ്പ്ലക്സുകളും വന്നതൊഴിച്ചാൽ അവർ പോകുന്ന വഴി വർഷങ്ങൾക്ക് മുൻപുള്ളത് പോലെ തന്നെ. അവർക്കിടയിൽ സമയം നിശബ്ദതയുടെ അകലം കൂട്ടാൻ തുടങ്ങിയപ്പോൾ എന്തെങ്കിലും ചോദിക്കാൻ വേണ്ടി ശരത് ചോദിച്ചു:
"പഴയ സുഹൃത്തുക്കളെ വല്ലതും കണ്ടിരുന്നോ?"
"ഇല്ല" കവിത പറഞ്ഞു; " ഇടക്ക് നിമിഷയെ കണ്ടിരുന്നു, ഒരു കല്യാണത്തിന്"
ആരാണ് നിമിഷ എന്നവന് ചോദിക്കണമെന്നുണ്ടായിരുന്നു, പക്ഷെ വെറും ഒരു തലകുലുക്കലിൽ അവൻ അതിനുള്ള മറുപടി മുഴുമിപ്പിച്ചു.
പിന്നെയും ശബ്ദമില്ലായ്മയുടെ വലിയൊരിടവേള അവർക്കിടയിൽ വളർന്ന് കൊണ്ടിരുന്നു. തികച്ചും അപരിചിതരായ രണ്ട് പേരേക്കാളും അപരിചിതരെപ്പോലെയായി അന്നേരം അവർ.
വഴി പകുതിയോളം പിന്നിട്ടിരുന്നു ബസ്. കുഴികളിൽ വീണുലയുന്ന ബസിൽ അവൻ അവളെ തട്ടാതെ ഇരിക്കാൻ വളരെ ശ്രദ്ധിച്ചു. ഇത്തവണ ചോദ്യത്തിന്റെ ഊഴം കവിതയുടേതായിരുന്നു.
"മോനിപ്പോൾ?"
"രണ്ടിലാണ്, മകൾ കെ ജിയിൽ. നാട്ടിലുണ്ട്, ഇപ്പോ വെക്കേഷനല്ലേ"
"ആ, അത് ശരി" അധികം നീട്ടാതെ അവൾ നിർത്തി.
കടൽ അടുത്തെത്തി എന്ന് സൂചിപ്പിച്ച് ഒരു തണുത്ത കാറ്റ് തുറന്നിട്ട ബസിന്റെ ജനാലയിൽ കൂടെ അവരെ തൊട്ട്പോയി. തണുപ്പ് അടിച്ചപ്പോൾ അവൻ ആകാശത്തേക്ക് നോക്കി. മേഘം ഇരുണ്ടിരിക്കുന്നു.
"മഴ പെയ്തേക്കും" അവൻ പറഞ്ഞു
"മഴ റൊമാന്റിക്കല്ലേ, പെയ്യട്ടേ" അവൾ ചെറുചിരിയോടെ പറഞ്ഞു.
--------
'നിന്റെ നീലമിഴിക്കടലിൽ വീണലിയാൻ
ഒരു മഴത്തുള്ളിയാകും ഞാൻ'
'അയ്യേ, എന്റെ കറുത്ത കണ്ണുകളാ. വേണമെങ്കിൽ ഡാർക് ബ്രൗൺ എന്ന് പറഞ്ഞോ'
'ശേ നശിപ്പിച്ച്! മനുഷ്യനെ റൊമാന്റിക്കാകാനും സമ്മതിക്കില്ല. മഴയും കടലുമൊക്കെ റൊമാന്റിക്കാടീ വിവരമില്ലാത്തവളേ'
'ഓ. എനിക്കത്ര റൊമാന്റിക് ഒന്നുമാകണ്ട ട്ടാ'
--------
മനസ്സിൽ ഓർമകൾ പെട്ടന്ന് വന്ന് നിറഞ്ഞത് പോലെ. അവന്റെ മനസിൽ മഴ പെയ്യാനായി ഇരമ്പുന്നത് അവൻകേട്ടു.അത് തന്റെ ആഗ്രഹങ്ങളുടെ പെരുമഴയാണെന്ന് അവൻ അറിഞ്ഞു.
ബസ് ഒരു ഞരങ്ങലോടെ നിന്നു. ജനാല വഴി അവൻ എത്തി നോക്കിയപ്പോൾ അവൾ പറഞ്ഞു "എത്തി".
റോഡ് പെട്ടന്ന് വിജനമായത് പോലെ തോന്നി അവന്. മഴ പെയ്യാറായത് കൊണ്ടാകും കടൽക്കാഴ്ചകളൊക്കെ നിർത്തി ആളുകൾ തിരികെപ്പൊയ്ക്കൊണ്ടിരുന്നു. അവരെക്കൂടാതെ മൂന്നാലുപേർ കൂടെയുണ്ടായിരുന്നു അവിടെഇറങ്ങാൻ. ഒക്കെ അവിടെ താമസിക്കുന്നവർ.
"കടൽക്കരയിലേക്ക് പോകുന്നോ" അവൻ ചോദിച്ചു.
"പോകാം" അവളുടെ ഉത്തരം അവനറിയാവുന്നത് തന്നെയായിരുന്നു.
മഞ്ഞ നിറം കലർന്ന ആ വെള്ള മണ്ണിലൂടെ അവർ കടൽ നോക്കി നടന്നു. പണ്ട് ഈ കടപ്പുറത്തിന് നല്ല വെള്ള നിറമായിരുന്നെന്ന് അവനോർത്തു.
"പണ്ട് ഈ കടലിന് നല്ല നീല നിറമായിരുന്നു, മണൽ നല്ല വെള്ളയും" അവൾ പറഞ്ഞു. സുനാമിക്ക് ശേഷമാണ്‌നിറങ്ങളൊക്കെ മാറിയതെന്ന് ആരോ പറഞ്ഞത് അവനോർത്തു അന്നേരം.
മനുഷ്യരുടെ കാര്യവും അങ്ങനാണ്. നമ്മുടെ മനസ്സ് ആണ് നിറങ്ങൾ കാണുന്നത്. ഹൃദയം നിറഞ്ഞ സന്തോഷമാണെങ്കിൽ ചുറ്റുപാടും നല്ല നിറങ്ങളാകും നമ്മൾ കാണുക. അല്ലെങ്കിൽ നരച്ച നിറങ്ങളും. ഫിലോസഫിക്കലായി ചിന്തിക്കുന്ന തന്നെയോർത്ത് അവന് തന്നെ ചിരി വന്നു.
"പഴയ കാര്യങ്ങൾ വല്ലതുമോർത്താണോ ഈ ചിരി? " അവൾ ചോദിച്ചു
അല്ലെന്ന് പറയണമെന്നുണ്ടായിരുന്നു അവന്. പക്ഷെ പറഞ്ഞില്ല.
ഒരു ചെറുചിരിയിൽ അവൻ മറുപടി ഒതുക്കി.
"നമുക്കിവിടെ അത്യാവശ്യം നല്ല ഒരു താമസ സൗകര്യം ഇന്നത്തേക്ക് ഒരുക്കിയിട്ട് നാളെ രാവിലെ സൂര്യോദയം കാണാം. അല്ലേ?"
പിന്നെയും പിന്നെയും ചോദ്യങ്ങൾ. ചിലത് ഉത്തരങ്ങൾ ഉള്ളത്, മറ്റുള്ളവ ഉത്തരം തേടേണ്ടത്. എന്നാലപ്പോളവൻ ഓർത്തത് വർഷങ്ങൾക്കപ്പുറവും ഇപ്പുറവും ചോദ്യങ്ങളും ഉത്തരങ്ങളും അവയുടെ അർത്ഥങ്ങളും ഒക്കെ എത്രത്തോളം വ്യത്യാസപ്പെട്ട് പോകുമെന്നാണ്.
വിശാലമായ മുറ്റമുള്ള ഒരു ഹോട്ടലിലേക്കാണവർ ചെന്നു കയറിയത്. ഉള്ളിലേക്ക് നടക്കുമ്പോൾ കടൽകാറ്റ് ആവോളമുണ്ടെങ്കിലും അവനെ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. അവൻ സെക്യൂരിറ്റിയെ കണ്ട് പരിഭ്രമിച്ചത് കണ്ടിട്ട് അവൾക്ക് ചിരി അടക്കാനായില്ല. ചിരി നിർത്താതെ അവൾ ചോദിച്ചു.
"ശരിക്കും എത്ര വയസ്സായി?"
"ആർക്ക്? എനിക്കോ?" പരിഭ്രമം മാറാതെ അവൻ ചോദിച്ചു.
"അല്ലാതെ പിന്നെ, കൊച്ച് പിള്ളാരെപ്പോലുള്ള ഈ പേടി കണ്ടിട്ട് ചോദിക്കാതിരുക്കുന്നതെങ്ങനെ!"
താൻ ചൂളി ചെറുതാകുന്നത് അവൻ അറിഞ്ഞു. അത് പുറത്ത് കാണിക്കാതെ റിസപ്ഷനിലേക്ക് അവൻ അവളുടെ ബാഗും വാങ്ങി നടന്നു.
------
ഒരു മുറി, ലിവിംഗ്, ചെറിയൊരു കിച്ചനെറ്റ്, കടൽ കാണാൻ കഴിയുന്ന ഒരു ബാൽക്കണി ഇതായിരുന്നു ആ മുറി.
"ആഹാ! കിച്ചണൊക്കെ ഉണ്ടല്ലോ. നമുക്കിനി ഇവിടങ്ങ് കൂടിയാലോ ബാക്കി കാലം? " അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു. മൗനം അവന്റെ മുഖത്തേക്കും കരി പടർത്തുന്നത് കണ്ടപ്പോൾ കവിത ചോദ്യം മാറ്റി.
"കാപ്പി വേണോ?"
"ആ.. വാങ്ങാമല്ലോ. റിസപ്ഷനിൽ വിളിച്ച് ചോദിക്കാം. ഒരു മിനിട്ട്" ശരത് ടെലിഫോണിന്റെ അടുത്തേക്ക് നടന്നു.
"അയ്യേ, അതാർക്ക് വേണം? നമുക്കിവിടെ ഉണ്ടാക്കാമെന്നേ. ദേ ഇന്റക്ഷൻ സ്റ്റവ് ഉണ്ട്, കോഫി പൗഡർ ഉണ്ട്, മ്മ്ം ... ആ ഷുഗർ ഉണ്ട്. ശരത്തിനില്ലല്ലോ അല്ലേ?"
"എന്ത്?"
"ഷുഗർ, ഡയബറ്റിസ് അഥവാ പഞ്ചാര ... ഹ ഹ. പഞ്ചാരയടി എന്ന് പറഞ്ഞ് നമ്മളെ ഡെന്നീസ് ഇറക്കി വിട്ടതോർമയുണ്ടോ?"
ഓർമകളിൽ നിന്ന് പുറത്ത് കടക്കാനാകാതെ ശ്വാസം മുട്ടുകയായിരുന്നു അവൻ. വീണ്ടും വീണ്ടും ഓർമകളിലേക്ക് തിരിച്ച് കൊണ്ട് പോകുന്നു അവളുടെ ഓരോ സംസാരവും ചിരികളും. ആകെ വിങ്ങുന്നത് പോലെ അവന് തോന്നി. ശ്വാസം കിട്ടുന്നില്ല. ശരത് എഴുന്നേറ്റ് കടലിലേക്ക് തുറക്കുന്ന ബാൽക്കണിയുടെ വാതിൽ തുറന്നു.
"പഞ്ചാര? പറഞ്ഞില്ല ... "
" ഓർമയില്ല എനിക്ക്. പഴയതൊന്നും അങ്ങനെ ഓർമ കിട്ടുന്നില്ല. പ്രായം കൂടുകയല്ലേ? യുവാവല്ലല്ലോ."
ഡെന്നീസിന്റെ വീട്ടിലെ വിന്റ് ചൈം കാറ്റടിച്ച് കിലുങ്ങും പോലെ അവൾ ചിരിച്ചു. പണ്ടത്തെ ചിരി പോലെ തന്നെ. ചെറിയൊരു ചിലമ്പൽ ഉണ്ടെങ്കിലും അവളുടെ ചിരി ഇത് വരെ വിട്ട് പോയിട്ടില്ലല്ലോ എന്നവൻ അത്ഭുതപ്പെട്ടു. ഡെന്നീസിന്റെ വീട്ടിൽ പോകുമ്പോഴെല്ലാം അവനോട് ആ വിന്റ് ചൈം ചോദിക്കുമായിരുന്നു. ഇപ്പോഴും അത് പറഞ്ഞവൻ കളിയാക്കറുണ്ട്.
"അതല്ല ചോദിച്ചത് സാറെ. കോഫിക്ക് പഞ്ചാര വേണോ എന്ന്" അവൾ പിന്നെയും വിന്റ് ചൈം മുഴക്കി.
ജാള്യതയോടെ ഇല്ലാ കുഴപ്പമില്ല ഇട്ടോളു എന്ന മറുപടി കൊടുത്തു.
" എന്നാൽ എനിക്കുണ്ട് കേട്ടോ. പഞ്ചാരയുടെ കാലം കഴിഞ്ഞത് കൊണ്ടാകണം എനിക്കിപ്പോൾ അത്യാവശ്യം നല്ല ഷുഗർ കമ്പ്ലൈന്റ് ഉണ്ട്. പഞ്ചാര തൊടാറില്ല ഇപ്പോ"
"അപ്പോൾ പണ്ടത്തെ പോലെ തന്നെ അല്ലേ?"
-------
"ഡൊ .. ഈ ലോകത്തെ ഏറ്റവും അൺറൊമാന്റിക് ആയ കാമുകി നീയായിരിക്കും" ശരത് ദേഷ്യപ്പെട്ടു.
"അതെന്താ?"
"വേറൊന്നുമല്ലല്ലോ ... ഒരു എഴുത്തയക്കണം എന്നല്ലേ ഞാൻ പറഞ്ഞിട്ടുള്ളു? അതിനിത്ര പാടാണോ? ഞാൻ പോയാൽ പിന്നെ 3-4 മാസം കഴിഞ്ഞേ വരൂ എന്ന് നിനക്കറിയാവുന്നതല്ലേ? അതിന്റിടയ്ക്ക് എനിക്ക് ഒരുകത്തയക്കാൻ വല്യ പാടാണോ?"
"ആ നോക്കാമെന്ന് ഞാൻ പറഞ്ഞല്ലോ, ചിലപ്പോൾ ഞാൻ മറക്കും. അല്ലെങ്കിൽ തന്നെ മെസേജ് അയച്ചാൽ പോരെ?" അവൾ അലസമായ് മറുപടി പറഞ്ഞു.
"കൊള്ളാം. ഏതെങ്കിലും കാമുകിമാർ ഇങ്ങനെ പറയുമോ?" ശരത് ദേഷ്യപ്പെട്ടു.
"അതിന് ഞാൻ ആരുടെ കാമുകിയല്ലല്ലോ" അവൾ പറഞ്ഞു.
"അല്ലെ? അല്ലേ? " ശരത്തിന്റെ മുഖം ചുവന്നു.
"അല്ലാ" അവൾ ഉറപ്പോടെ പറഞ്ഞു.
ബൈക്ക് സ്റ്റാർട്ട് ചെയ്ത് റെയ്സ് ചെയ്ത് അവളെ രോഷത്തോടെ നോക്കിയിട്ട് ശരത് വേഗത്തിൽ ഓടിച്ച് പോയി.
-------
"കാപ്പി റെഡി" ... കവിത കാപ്പി കപ്പിലേക്കൊഴിച്ച് ശരത്തിന് കൊടുത്തു.
ഒരു റെസ്റ്റോറെന്റിലെന്ന പോലെ ശരത് അത് വാങ്ങിയിട്ട് കുടിക്കാൻ തുടങ്ങി.
"കൊള്ളാമോ?" കവിത ചോദിച്ചു.
"ആം, കൊള്ളാം". ശരത് പറഞ്ഞു. "ഇതിന് വേറൊരു പ്രത്യേകത കൂടിയുണ്ട്" അവൻ കവിതയുടെ കണ്ണിലേക്ക് നോക്കിയിട്ട് പറഞ്ഞു.
"അതെന്താണ്?"
"ഈ എട്ട് പത്ത് വർഷങ്ങൾക്കിടയിലെ ആദ്യത്തെ നിന്റെ ... (ഒന്ന് നിർത്തിയിട്ട് ) കവിതയുടെ കൈയിൽ നിന്നും കിട്ടുന്ന ആദ്യത്തെ കാപ്പി ആണ്".
"ഹ ഹ .. അത് ശരിയാണ് പക്ഷെ, എനിക്കും ശരത്തൊന്നും ഉണ്ടാക്കി തന്നിട്ടില്ലല്ലോ. എം സി പി കാരനാണോ?"
"അതിനും എനിക്ക് അവസരം തന്നിട്ടില്ലല്ലോ കവിത! ഞാൻ ഒരിക്കലും ഒരു ഷോവ്നിസ്റ്റ് അല്ല"
------
"നിനക്ക് പിങ്ക് ചേരില്ല കവിതേ"
"അതെന്താ? എനിക്കിഷ്ടമാ പിങ്ക്"
"നിനക്കിഷ്ടമാണെന്ന് കരുതി നിനക്ക് ചേരണമെന്നില്ലല്ലോ"
"ആഹാ.. അതെന്റെ ഇഷ്ടമല്ലേ? ഞാനിടും. ശരത്ത് പച്ച കളറിടണ്ട എന്ന് ആരെങ്കിലും പറഞ്ഞാൽ ഇടാതിരിക്കുമോ?"
"പച്ച അല്ലെങ്കിലും എനിക്കിഷ്ടമില്ലെന്ന് നിനക്കറിയാലോ കവിതേ. ആരെങ്കിലും പറയുന്നതെന്തിനാ. നീ പറഞ്ഞാൽ ഞാനിടില്ല. അതിനി എനിക്കിഷ്ടമുള്ള ബ്ലൂ ആണെങ്കിലും"
"അയ്യയ്യേ .. ആരെങ്കിലും പറഞ്ഞത് കേട്ട് സ്വന്തം ഇഷ്ടം മാറ്റി വയ്ക്കുന്നവർ തന്നെ നിലപാടില്ലാത്തവർ ആണ് ശരത്"
"നിലപാടിനെ നീ സ്നേഹവുമായി കൂട്ടിക്കുഴയ്ക്കരുത് കവി"
"എനിക്ക് സ്നേഹത്തിനെക്കാൾ വലുത് നിലപാട് തന്നെയാണ്. നിലപാടില്ലാത്തവർ നട്ടെല്ലില്ലാത്തവർതന്നെയാണ്."
--------
"അയ്യപ്പാ"... എന്ന് വിളിച്ച് നടുവ് അമർത്തി എഴുനേൽക്കുന്ന ശരത്തിനെ ചിരിയോടെ നോക്കി അവൾ ചോദിച്ചു.
"പഴയ വിപ്ലവസിംഹം സ്പിരിച്വൽ ആയോ?"
"ഇത് വെറുമൊരു പേരല്ലേ? ഇപ്പോ വിളിച്ച് വിളിച്ച് ശീലമായിപ്പോയി. അല്ലാതെ സ്പിരിറ്റൊന്നും ഇല്ല ഇതിൽ"
"ഉവ്വുവ്വ്... പഴയ സിംഹങ്ങളുടെ ക്ലീഷേ ഡയലോഗ്. മതി മതി മനസിലായി"
"അതൊന്നുമല്ല ... " അവിടെ നിർത്തി ശരത്. ഒന്നും പറയാനില്ലാത്തത് പോലെ. അല്ല, ശരിക്കും ഒന്നും പറയാനില്ല. പറയേണ്ടതോക്കെ എന്നേ പറഞ്ഞു കഴിഞ്ഞത് പോലെ ശരത്തിനു തോന്നി. മുൻപിൽ ഇരിക്കുന്ന കവിതയെ പരിചയമുണ്ടെങ്കിലും ഒരു അപരിചിതത്വം തോന്നുന്നു. ഇടയ്ക്ക് മുറിഞ്ഞൊഴുകിയ പുഴയിൽ രണ്ടായ് പിരിഞ്ഞുപോയ പാഴ്ത്തടികളെപ്പോലെ. കാറ്റിൽ പലതായ മേഘങ്ങളെപ്പോലെ. തിരികെ വന്നിട്ടും ഒന്നിക്കാൻ കഴിയാത്ത വസ്തുക്കളെപ്പോലെ.
-------
തന്റെ മുന്നിലിരിക്കുന്ന കവിതയ്ക്ക് ഒരു മാറ്റവുമില്ലെന്ന് ശരത്തിന് തോന്നി. മാറിയത് മുഴുവൻ താനാണ്. അവൾ പഴയ കവിത തന്നെ, കോളേജിലെ അതേ കവി. അതേ രൂപത്തിൽ, അതേ എനർജിയിൽ, വഴക്കിടാനുള്ള അതേപഴയ മനസുമായ് അവൾ ഇന്നും. താനോ ചിന്തകളിലും രൂപത്തിലും മുഴുവൻ വേറൊരാളായ് ആ പഴയ ശരത്തിന്റെ പേരിൽ ജീവിക്കുന്ന തികച്ചും പുതിയൊരാൾ. പുതിയ ശരത്തിനും ഈ കവിതയെ മനസ്സിലാകാൻ ഒരിക്കലും കഴിയില്ല.
"കവി ... നമുക്കിറങ്ങാം" ശരത്ത് ബാഗ് എടുത്ത് കൊണ്ട് പറഞ്ഞു.
" എങ്ങോട്ട്?" കവിത അത്ഭുതത്തോടെ ചോദിച്ചു.
"തിരികെ ... തിരികെ പോകാം"
ശരത്തിന്റെ കണ്ണുകളിലേക്ക് നോക്കി കവിത പുഞ്ചിരിച്ചു. എഴുന്നേറ്റ് വളരെ മൃദുവായ് ശരത്തിന്റെ കൈകളിൽപിടിച്ച് കൊണ്ടവൾ പറഞ്ഞു:
"ശരത്, നമ്മൾ ഇത് വരെ വന്ന വഴിയേ തിരികെ പോകാമെന്ന് കരുതിയാണ് ഞാൻ ഇങ്ങോട്ട് വന്നത്. എന്നാൽ ശരത്തിന് തിരികെ നടക്കാൻ കഴിയില്ലെന്ന് എനിക്ക് മനസിലായി"
"കവി ... "
"പൊയ്ക്കോളു ശരത്. ഞാൻ ഇനി നാളത്തെ സൂര്യോദയം കൂടെ കണ്ടിട്ടേ ഉള്ളൂ തിരികെ"
ശരത്തിന്റെ നെറ്റിയിൽ അമർത്തിച്ചുംബിച്ച് കണ്ണുകളിലേക്ക് നോക്കി കവിത പറഞ്ഞു "നല്ല ദിനങ്ങൾ ഉണ്ടാകട്ടെ നമുക്ക് രണ്ട് പേർക്കും".
"എന്ന് കരുതാം കവി", ശരത് മറുപടി പറഞ്ഞു.
തണുത്ത കാറ്റിൽ ആടിയുലയുന്ന മുറ്റത്തെ അലങ്കാര ചെടികൾക്കിടയിലൂടെ തോളിൽ തൂക്കിയ ബാഗുമായ് ശരത് ആ ഹോട്ടലിന്റെ ഗേറ്റ് കടന്ന് പോകുന്നത് കവിത നോക്കി നിന്നു.
No comments:
Post a Comment