കട തുറന്നതേ ഉള്ളു. ആകെ രണ്ട് കസേരയാണുള്ളത്. അതിലൊന്നിൽ തന്നെ ഒരാൾ വന്ന് കയറണമെങ്കിൽ ഏതാണ്ട് പത്ത്‌പത്തര എങ്കിലും ആകണം. അതാണ് എല്ലാ ദിവസത്തെയും രീതി. ഇതറിയാവുന്ന സജിത എന്നുംപറയാറുണ്ട്, "നിങ്ങളെന്തിനാ ബാബുവേട്ടാ ഈ ദിവാകരൻ എത്തുന്നതിനും മുൻപ് മുടിക്കട തുറക്കാൻ പോണത്" എന്ന്. അവള് ബി.എ. മലയാളം ആണ്, പോരാത്തതിന് മലയാളം കോമഡി പരിപാടികളുടെ സ്ഥിരം പ്രേക്ഷകയും- അതാ രാധാകൃഷ്ണൻ എന്ന എന്നെ ഈ ‘ബാബുവേട്ടാ’ വിളി. ഞാനും ആസ്വദിക്കാറുണ്ട് ആ വിളി. തിരിച്ച് "മ്പ്രാട്ടീ" ന്ന് ഞാനും വിളിക്കും. അത് ശീലമായപ്പോൾ അയൽപക്കക്കാർക്കും പരിചയക്കാർക്കും ഞങ്ങള് 'ബാബ്വേട്ടനും, മ്പ്രാട്ടി' യുമായി. എന്റെ ബാർബർഷോപ്പ് പോലും 'ബാബ്വേട്ടന്റെ മുടിക്കടയായി' മാറി. പത്തറുപത്തഞ്ച് വയസുള്ള സുകുമാരപിള്ള വന്ന് "ഒന്ന് മുടി വെട്ടണല്ലോ ബാബ്വേട്ടാ" എന്ന് പറയുമ്പോൾ പെരുത്ത് വരും. പിന്നെ കടിച്ചൊതുക്കി ആ ദേഷ്യമെല്ലാം ട്രിമ്മറിലോട്ടാവാഹിച്ച് ഒറ്റ പിടി. മിനിമം രണ്ടിടത്തെങ്കിലും മുടി ലെവൽ അറിഞ്ഞ് കൊണ്ട് വ്യത്യാസപ്പെടുത്തും. അപ്പോൾ ഒരാശ്വാസം തോന്നും. എന്നാലും പിള്ള എഴുന്നേറ്റ് പോകുമ്പോൾ മുന്നിലെയും പിന്നിലെയും മുടി വെട്ടൊക്കെ നോക്കി "കൊള്ളാം ബാബ്വേട്ടാ" എന്ന് പറയുമ്പോൾ കുറ്റബോധം നിറഞ്ഞ ഒരു സംതൃപ്തി വരും. അത്കൊണ്ട് ആ രണ്ടാമത്തെ ബാബ്വേട്ടൻ വിളിയിൽ ഒരു തരംസുഖംകിട്ടും. അഞ്ച് രൂപയെങ്കിലും കുറച്ചേ വാങ്ങൂ എപ്പോഴും.
ഹാഫ് ഡോറിലെ മുട്ട് കൂട്ടം കൂടിയിരുന്ന ചിന്തകളെ ഒന്നിച്ച് പറത്തി വിട്ടു. "ആഹ്!" ആലസ്യം മാറാത്ത വാക്കുകൾ കൊണ്ട് വന്നയാൾക്ക് അകത്തേക്ക് വരുവാനുള്ള സമ്മതം കൊടുത്തു. പത്ത് നാൽപത് വയസ് തോന്നിക്കുന്ന ഒരാൾ ഒരു പാളി ഞരക്കിത്തുറന്ന് അകത്ത് കയറി. ഒരു മുടിവെട്ടുകാരനെ സന്തോഷിപ്പിക്കുന്ന രൂപമുള്ളയാൾ. വളർന്നിറങ്ങിയ മുടിയും ഇഴയടുപ്പം കുറഞ്ഞ താടിയുമുള്ള ഒരു മനുഷ്യൻ. ബാബ്വേട്ടനായ രാധാകൃഷ്ണന്റെ കണ്ണിൽ വെട്ടം വന്നു നിറഞ്ഞു.
"മുടി വെട്ടുമോ"? വന്നയാൾ മടിച്ച് ചോദിച്ചു.
"പിന്നില്ലാതെ, അതിനല്ലേ ഈ കട?"കുറച്ച് നീരസത്തോടെയും വന്നയാളെ മുഷിപ്പിക്കാതെയും പറഞ്ഞു വച്ചു.
"അതല്ല, തിരക്കുണ്ടാകുമോ എന്നാ ഞാൻ ഉദ്ദേശിച്ചത്" മധ്യവയസ്കൻ പതറി പതറി ചോദിച്ചു.
പ്രതാപം വിടാതെ രാധാകൃഷ്ണൻ " കുഴപ്പമില്ല, മൂന്ന് പേർ വന്നിട്ട് പോയതേ ഉള്ളു, ഇപ്പോ ഫ്രീയാ" എന്ന് മറുപടി കൊടുത്തു. മൂന്ന് എന്നത് 'അഞ്ചെട്ട്' എന്ന് പറയാമായിരുന്നു എന്ന് രാധാകൃഷ്ണനിലെ ബാബ്വേട്ടന് തോന്നുകയും അതിലൊരു വിഷമം ഉണ്ടാവുകയും ചെയ്തു.
"ഇരിക്ക്" എന്ന് പറഞ്ഞ് രാധാകൃഷ്ണൻ വന്നയാളെ കുഷ്യൻ പിഞ്ചിപ്പറിഞ്ഞ ഒന്നാമത്തെ കസേരയിലേക്ക് ക്ഷണിച്ചിരുത്തി. 'കിയോ കിയോ'ന്ന് ഞരങ്ങിയ കസേര സജിതയുടെ കോഴികളെയും കോഴിക്കൂടിനെയും അയാളെ ഓർമിപ്പിച്ചു. വന്നയാൾക്ക് ഒരു പഴയ ഹാസ്യ സിനിമാനടന്റെ ലുക്ക് ഉണ്ടെന്ന് രാധാകൃഷ്ണന് തോന്നി. പക്ഷെ എത്ര ആലോചിചിട്ടും ആരുടെ ഛായയാണെന്ന് ഒരു പിടിയും കിട്ടിയില്ല.
"എന്താ പേര്? "
" രവി" അയാൾ പതുക്കെ പറഞ്ഞു.
"ങേ?" ഉത്തരം കേൾക്കാൻ കഴിയാത്ത ദേഷ്യത്തിൽ രാധാകൃഷ്ണൻ അയാളുടെ മുഖത്ത് തറപ്പിച്ച് നോക്കി ചോദിച്ചു.
ഇനി ഉറക്കെ പറഞ്ഞാൽ തന്റെ തൊണ്ട പൊട്ടുമെന്ന പേടിയുള്ളത് പോലെ അയാൾ വീണ്ടും പറഞ്ഞു " ര രവി"
"ഓ... ഇവിടാദ്യമാ?"
" അതെ ... കമ്പപ്പുഴയാ വീട്"
" പിന്നെ ഇവിടെയിപ്പോ?" രാധാകൃഷ്ണൻ ഒരു സി ഐ ഡിയെ പോലെ പുരികം രണ്ടും വില്ലാക്കി ചോദിച്ചു.
"ഒരു വസ്തു ഇടപാടിന് വന്നതാ"
" എവിടെ? വാങ്ങാനാ?"
"അയ്യോ അല്ല, കൂടെ വന്നതാണ്. അളിയന്റെ കൂടെ. കൂടപ്ലാവിൽ" ചെറിയൊരു ജാള്യതയോടെ രവി ഉത്തരം പറഞ്ഞു.
"കൂടപ്ലാവൊന്നും വീട് വക്കാൻ നല്ല സ്ഥലമല്ല" രാധാകൃഷ്ണൻ തന്റെ പ്രാദേശിക പരിജ്ഞാനം പുറത്തെടുത്തു.
"അറിയാം. അളിയന് കൃഷിയാ. കൈതച്ചക്കയുടെ. അതിന് വേണ്ടിയാ. പിന്നെ വാഴയുമുണ്ട്" രവി ധൃതിയിൽ ചോദ്യങ്ങൾക്കെല്ലാം കൂടെ ഉത്തരം പറഞ്ഞു വച്ചു.
"ആ... ശരി. മുടി എങ്ങനെ വെട്ടണം?" രാധാകൃഷ്ണനും തന്റെ ജോലിയിലേക്ക് കടക്കാൻ ധൃതി കൂട്ടി.
രവി തന്റെ പോക്കറ്റിൽ നിന്നും പഴയൊരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടൊ എടുത്ത് നീട്ടി. നേവി കട്ട് വെട്ടിയ ചുരുണ്ടമുടിക്കാരന്റെ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ! പക്ഷെ കുറച്ച് മുടി ചുരുട്ടി മുന്നിലേക്കിട്ടിട്ടുണ്ട്. വീതുളികൃതാവ്. ഏതാണ്ട് നാൽപത് നാൽപ്പതഞ്ച് വയസുണ്ടാകണം. ആ ഫോട്ടോയിലെ മനുഷ്യനെയും രാധാകൃഷ്ണന് കണ്ട് പരിചയം തോന്നി. പക്ഷെ മുന്നത്തെ അതേ പ്രശ്നം - ഓർമ കിട്ടുന്നില്ല. പഴയ ഏതോ സിനിമാ നടനാണെന്ന്തോന്നും. വന്നിരിക്കുന്ന മനുഷ്യൻ ഒരു പഴയ സിനിമാ ഭ്രാന്തൻ തന്നെയെന്ന് രാധാകൃഷ്ണൻ മനസിൽ ഉറപ്പിച്ചു.
" ആഹാ കൊള്ളാമെല്ലോ" ആളെ സുഖിപ്പിക്കുവാൻ രാധാകൃഷ്ണൻ വെറുതെയെങ്കിലും ഫോട്ടോ നോക്കി പറഞ്ഞു. "പക്ഷെ ഇതു വളരെ പഴയ ഫാഷനല്ലേ? കുറച്ചൂടെ പുതിയ ഫാഷനിൽ വെട്ടരുതോ?" തന്റെ സംശയം ചിരിയിൽ വീണു പോകാതെ രാധാകൃഷ്ണൻ കഷ്ടപ്പെട്ട് അവതരിപ്പിച്ചു.
"വേണ്ട, നമ്മളൊക്കെ പഴയതല്ലേ?" എന്ന രവിയുടെ മറുപടി രാധാകൃഷ്ണനത്ര ബോധിച്ചില്ല.
"ഓ .. ഞാനത്ര പഴയതല്ല ചേട്ടാ" എന്ന രാധാകൃഷ്ണന്റെ നീരസമടങ്ങിയ ഉത്തരം കേട്ട് രവി ജാള്യതയോടെ ചിരിച്ചെന്ന് വരുത്തി.
"സജിത ഇവിടുണ്ടായിരുന്നെങ്കിൽ അവളുടെ കോമഡി പ്രോഗ്രാമിന്റെ ഷൂട്ട് ആണെന്ന് കരുതുമെല്ലോ"എന്ന് ഒരുപൊട്ടിച്ചിരിയോടെ രാധാകൃഷ്ണൻ മനസിലോർത്തു.
"എ.. എന്താ? " രവിക്ക് അങ്കലാപ്പായി.
"ഏയ്. ഒന്നൂലാ വെറുതെ ഓരോന്നാലോചിച്ച്" എന്ന് പറഞ്ഞ് രാധാകൃഷ്ണൻ കത്രികയും ചീപ്പുമായി വെട്ട്‌തുടങ്ങി.
മുടിവെട്ടിന്റെ പല ഘട്ടങ്ങളിലും രവി കൗതുകപൂർവം തന്റെ കൈയിലുള്ള ഫോട്ടോയിൽ നോക്കുന്നതും, നിർദേശങ്ങൾ തരുന്നതുമൊക്കെ രാധാകൃഷ്ണനിൽ ദേഷ്യം വരുത്തുന്നുണ്ടായിരുന്നു. പക്ഷെ ഇത്ര നേരമായിട്ടും വേറെ ആരും മുടി വെട്ടാൻ വരാത്തതും ഏതാണ്ട് സമയം പത്ത് പത്തര ആകുന്നതുമൊക്കെ കൊണ്ട് തന്റെ ദേഷ്യംമനസിൽ തന്നെ മൂടിപ്പൊതിഞ്ഞ് വച്ച് രാധാകൃഷ്ണൻ മുടി വെട്ട് തുടർന്നു.
"ഓരോരുത്തന്മാരുടെ ഓരോരോ ഭ്രാന്ത്! അല്ലാതെന്താ? പിള്ളേരാണെങ്കിൽ പോട്ടെ എന്ന് വയ്ക്കാമായിരുന്നു. ഇതിപ്പോ ഈ വയസ്സാം കാലത്ത് ഇയാൾക്കെന്തിന്റെ വട്ടാ? അതും ഏതോ ഒരു ജാമ്പവാന്റെ കാലത്തെ ഫാഷനിൽ." ഇങ്ങനെ തന്റെ മനസിലുള്ള നീരസം മുഴുവൻ ആത്മഗതത്തിൽ പുകയ്ക്കുവായിരുന്നു രാധാകൃഷ്ണൻ മുടി വെട്ടുന്ന സമയം മുഴുവൻ.
അവസാനം മൂന്ന് സൈഡും കണ്ണാടിയും ഫോട്ടോയും നോക്കി സംതൃപ്തിയോടെ ചിരിച്ചിട്ട് രാധാകൃഷ്ണന്അമ്പത് രൂപയും കൊടുത്ത് ഇറങ്ങാൻ തുടങ്ങിയ രവിയോട്, "പഴയ നടൻ വിൻസന്റിന്റെ ഫോട്ടോയല്ലേ അത്? " എന്ന് രാധാകൃഷ്ണൻ ചോദിച്ചു.
രവി ചിരിച്ചു കൊണ്ട് കണ്ണാടിയിൽ നോക്കി തന്റെ മുന്നിലേക്ക് ചുരുണ്ട് കിടന്ന മുടി ഒന്നും കൂടെ ചുരുട്ടി ഭംഗി നോക്കിയിട്ട് പറഞ്ഞു, "അല്ല ചേട്ടാ .... ഇതെന്റെ അച്ഛനാണ്."
ഞരങ്ങി തുറന്നടയുന്ന ഹാഫ് ഡോറിന്റെ ഇടയിലൂടെ രവി സന്തോഷത്തോടെ നടന്ന് പോകുന്നത് രാധാകൃഷ്ണൻ നോക്കി നിന്നു.
No comments:
Post a Comment