Powered By Blogger

Wednesday, May 22, 2024

ചെല പയലുകള്‌

കണ്ണാടിപ്പാറയിലെ കറുപ്പാണ്ടിയെ തളച്ച തേക്ക്‌ മരത്തിന്റെ തണലിൽ വൈകുന്നേരത്തെ കാറ്റും കൊണ്ട്‌ സിഗരറ്റും വലിച്ചിരിക്കുകയായിരുന്നു സുജിത്തും കണ്ണനും. കുറുകെ ഓടിപ്പോയ ഒരു പച്ചയോന്തിനെ ‌ ആനചവിട്ടിക്കുളത്തിലേക്ക്‌ ഒരൊറ്റയേറിന്‌ തള്ളിയിട്ട്‌ "യാ മോനേ" എന്ന് സ്വന്തമായി വിളിച്ച്, അഭിമാനിച്ച്‌, കണ്ണനെ നോക്കിയ സുജിത്‌, കയറ്റം കയറി വരുന്ന ഒരു നരച്ച തല കണ്ടു.


"ഡാ, കണ്ണാ ... ഞണ്ട് പാക്കരൻ വരുന്നുണ്ടടേയ്‌. കെളവന്‌ നമ്മളെ കണ്ടാൽ ചൊറിയണം തട്ടിയ പോലാ, കോപ്പിലെ ചൊറിച്ചിലാ." 


തല പൊക്കി നോക്കിയ കണ്ണനെ കണ്ടതും പാക്കരന്റെ മട്ട്‌ മാറി. കഷ്ടപ്പെട്ട്‌ കയറ്റം കയറി വന്ന പാക്കരൻ അമരീഷ്‌ പുരിയുടെ ശബ്ദത്തിൽ വിളിച്ച്‌ ചോദിച്ചു. " ഡേയ്‌‌ നീയൊക്കെ അവിടെ എന്തുവാടെ പരിപാടി? വല്ല കഞ്ചാവോ മറ്റോ വലിച്ച്‌ കേറ്റുവാണോ.?" 


"ഇയാളെ ഇന്ന് ഞാൻ.." ഇരുന്ന കല്ലിൽ നിന്ന് സിഗരറ്റ്‌ വലിച്ചെറിഞ്ഞ്‌ ചാടിയിറങ്ങിയ കണ്ണനെ സുജിത്‌ പിടിച്ചു. "ഡാ ചുമ്മായിരി. അങ്ങേർക്ക്‌ വട്ടാ. നീ മിണ്ടണ്ട." എന്നിട്ട്‌ തിരിഞ്ഞ്‌ പാക്കരനോട്‌ പറഞ്ഞു. 

"ഒന്നൂലാ മാമാ, ഞങ്ങള്‌ വിടെ ചുമ്മാ ഇരിക്കുവായിരിന്ന്." 


" വോ... പിന്നേ നീയൊക്കെയല്ലേ ചുമ്മായിരിക്കണത്‌! അപ്പീടാൻ ഇരിന്നാ പോലും എന്തേലും കുണ്ടണി ഒപ്പിക്കണതുങ്ങളാ രണ്ടും." ഞണ്ട്‌ മുരണ്ടു. 


"ദേ എന്റെ അപ്പൂപ്പന്റെ പ്രായമുള്ളോണ്ടാ.. അല്ലേൽ." കണ്ണന്‌ ദേഷ്യം ഇരട്ടിച്ചു. 


" അല്ലേ നീയെന്നെ എന്തര്‌ ചെയ്യുവെടാ? നീ നിന്റച്ഛനോട്‌ ചോദീര്‌, ഭാസ്കരനെപ്പറ്റി. അവൻ എന്നെക്കണ്ടാ ഇപ്പഴും മുണ്ടേ പെടുക്കും." പാക്കരനും വീർ കേറി. 


"തന്നെ തന്നെ ... ഞണ്ട്‌ പോലെ 'റ' കാലും വച്ച്‌ വരുന്ന തന്നെ കണ്ടാൽ പിള്ളേര്‌ പോലും പേടിക്കൂലഡോ. താനീ നാട്ടിലൊന്നുമല്ലേ കെളവാ ജീവിക്കണത്‌?" കണ്ണന്‌ ദേഷ്യം അടക്കാൻ കഴിയുണ്ടായിരുന്നില്ല. 


"നിന്റച്ഛൻ വിനയഭാനു അല്ലേടേയ്‌? ആണെങ്കി അവൻ പേടിച്ചോളും. ഇനി അവനല്ലെങ്കീ ... ആ അത്‌ എനിക്കറിയത്തില്ല കേട്ടാടാ മോനേ. നീ ക്ഷമി. ഹ ഹ ഹ ... " 


ഇതും പറഞ്ഞ്‌ ഞണ്ട്‌ പാക്കരൻ ഒരു വെടലച്ചിരി ചിരിച്ചു. അതും കൂടെ കണ്ട കണ്ണന്റെ നിയന്ത്രണം പോയി. അവൻ മുഷ്ടി ചുരുട്ടി ഭാസ്കരന്റെ അടുത്തേക്ക്‌ ചെന്ന് അലറി. 


"ഡോ ഡോ ഡോ ...‌ പന്ന ഞൊണ്ടി അഴുക്ക കെളവാ, നിങ്ങള്‌ സൂക്ഷിച്ചോ. ഇടിച്ച്‌ പിരിത്തളയും. തോണ്ടിയെടുത്ത്‌ ആ കുഴിയിലിട്ടാൽ മതി നിങ്ങള്‌ തീരാൻ, ഓർത്തോ." 


"തരത്തിൽ പോയി കളിയെടാ വാളി പയലോളെ. നീയൊക്കെ ജൻല്ലാശൂത്രീല്‌‌ മൂക്കിലും വായേലും കൊഴലുമിട്ട്‌ കിടന്ന ഒരുത്തന്റെ തന്തേടേം തള്ളേടേം മുന്നി വച്ച്‌ അവനെ കളിയാക്കീന്ന് അറിഞ്ഞപ്പോഴേ ഞാനോങ്ങി വച്ചതാ നിനക്കൊക്കെ. രായേന്ദ്രന്റെ മോൻ അപകടത്തിപ്പെട്ട്‌ അത്യാഹിതത്തിൽ കെടന്നപ്പോ അതിന്റെ വാതിക്ക വച്ച്‌ തന്നെ നിനക്കൊക്കെ അവനെ കോനയടിക്കണം അല്ലേ?" ഇതും പറഞ്ഞ്‌ ഞണ്ടൊന്നിറുക്കി നോക്കി കണ്ണനെ. ഇത്‌ കേട്ട്‌ സുജിത്‌ വാ പൊളിച്ച്‌ കണ്ണനെ നോക്കി. കണ്ണൻ ഒന്നും മിണ്ടാനാകാതെ വായും പൊളിച്ച്‌ ഞണ്ടിനെ നോക്കി വണ്ടറടിച്ച്‌ നിൽക്കുകയാണ്‌. 


ചെറിയ ഫ്ലാഷ്‌ ബാക്ക്‌


കണ്ണന്റേം സുജിത്തിന്റേം ഉറ്റ സുഹൃത്ത് വിമൽ ടെറസ്സിൽ നിന്ന് വീണ്‌ കാലൊടിഞ്ഞ്‌, തല പൊട്ടി‌ ആശുപത്രിയിൽ ആയി. അതിന്‌ കൂട്ട്‌ നിൽക്കാൻ പോയതായിരുന്നു കണ്ണൻ-സുജിത്‌ ടീം. നിന്ന് നിന്ന് ബോറടിച്ച്‌ തുടങ്ങിയപ്പോൾ അവരുടെ സ്കൂൾ തൊട്ടുള്ള തമാശകഥകൾ പറഞ്ഞ്‌ ചിരിച്ച്‌ സമയം കളയുകയായിരുന്നു. കൂടെ അവിടെ വന്നവരെയും പോയവരെയും കളിയാക്കി ചിരിച്ചു മറിഞ്ഞു. അവര്‌ നിൽക്കുന്ന സ്ഥലവും പരിസരവുമെല്ലാം മറന്ന് ചിരിച്ച് ആർത്ത്‌ നഴ്സുമരെയും ഡോക്ടറന്മാരെയും കളിയാക്കി തങ്ങളുടേതായ ഒരു ലോകം അവരവിടെ സൃഷ്ടിച്ചു. ഇടക്ക്‌ ഗ്ലാസ്‌ ഡോറിനുള്ളിലൂടെ അകത്തേക്ക്‌ നോക്കിയ കണ്ണന്‌ ചിരി പൊട്ടി. കണ്ണൻ സുജിത്തിനെ തോണ്ടി വിളിച്ച്‌ വിമലിനെ കാണിച്ച്‌. "ദേ നോക്കടേയ്‌ നമ്മടെ കിലുക്കത്തിലെ ജഗതി ആശൂത്രിയിൽ കെടന്ന പോലില്ലേ? ഇനിയിപ്പം ഇവനിവിടന്നിറങ്ങി തെങ്ങിൽ കേറുമ്പോൾ എങ്ങാനും 'പ്ലിച്ചോ'ന്നും പറഞ്ഞ്‌ അതീന്നെങ്ങാനും വീണാൽ യെവൻ പിന്നേം ഇവിടെ ഇതേ പോലെ വന്ന് കെടക്കുന്നതൊന്നാലോചിച്ച്‌ നോക്കിയേ! ... എന്നിട്ട്‌ ബാത്രൂമി പോകുമ്പോ വഴുക്കിയടിച്ച്‌ വീഴേം കൂടി ചെയ്താ... തള്ളേ ... ആലോചിച്ചിട്ട്‌ തന്നെ ചിരി നിർത്താൻ പറ്റണില്ല. ജഗതിയുടെ അതേ പോലെ തന്നെയല്ലേടേയ്‌?" 


രണ്ടും കൂടെ ചിരിച്ച്‌ മറിഞ്ഞ്‌ അവിടെ കസേരയിൽ വന്നിരുന്ന് നോക്കുമ്പോൾ കാണുന്നത്‌ വിമലിന്റെ അച്ഛൻ ദേഷ്യം വന്ന് പൊട്ടിത്തെറിക്കാൻ മുട്ടി നിൽക്കുന്ന രണ്ട്‌ ചുവന്ന കണ്ണുകളോടെ അവരെ തുറിച്ച്‌ നോക്കുന്നതാണ്‌. കൂട്ടിരിപ്പ്‌ സുഹൃത്തുക്കൾക്ക്‌ ഉച്ചക്ക്‌ ഭക്ഷണവുമായ്‌ വന്ന വിമലിന്റെ അമ്മയും അനിയത്തിയും കരച്ചിലടക്കാൻ പാട്‌ പെട്ട്‌ കൂടെയും. 


അങ്ങനെ ആ ജാള്യത നിറഞ്ഞ ഫ്ലാഷ്‌ ബാക്കിൽ നിന്ന് രണ്ട്‌ പേരും‌ ഇപ്പോ ഞണ്ടിന്റെ മുന്നിൽ പെട്ട് നിൽക്കുകയാണ്‌. വിമലിന്റെ അച്ഛൻ രാജേന്ദ്രന്റെ അടുത്ത സുഹൃത്താണ്‌ ഞണ്ട്‌ പാക്കരൻ. ഈ കഥ ഞണ്ടും അന്ന് തന്നെ രാജേന്ദ്രനും വിമലിന്റെ അമ്മയും പറഞ്ഞ്‌ അറിഞ്ഞിരുന്നു. 


"എന്തൊരു കന്നന്തിരിവാ കാലന്മാര്‌ ‌ ചെയ്തത്‌! ആരേലും ഇങ്ങനുള്ള സമയത്ത്‌ ഇമ്മാതിരി അലമ്പ്‌ വർത്താനം പറയുവോ? യെവന്മാർക്ക്‌ എന്തരോ കൊഴപ്പമുണ്ടെന്ന് എനിക്ക്‌ പണ്ടേ തോന്നിയിരിന്നെന്ന്. എടക്കെടക്ക്‌ ആ പണേടെ അപ്പറത്തെ പേക്കരിമ്പിന്റെ കാട്ടി കാണും രണ്ടും." തിരിഞ്ഞ്‌ വിമലിന്റെ അമ്മയോടായ്‌, "പാർവതിയമ്മേ, എടക്ക്‌ നിങ്ങട മോനും ഒണ്ടാവും കേട്ടാ. വോ... സത്യം, ഞാൻ കണ്ടിട്ടൊണ്ട്‌ മച്ചമ്പി. പള്ളിവെളേലമ്മച്ചിയാണേ സത്യം! പഷേ, നിങ്ങടെ മോൻ പാവമായിരിക്കും കേട്ടാ‌." 


അന്നത്തെ ഫ്ലാഷ്ബാക്കിൽ അവിടെ നിന്ന് ഞണ്ട്‌ വിമലിന്റെ കുടുംബത്തോട്‌ പറഞ്ഞതാണീ വാക്കുകൾ. അതിന്‌ ശേഷം ഇന്നേ വരെ വിമല്‌നെ കണ്ണന്റെയോ സുജിത്തിന്റെയോ കൂട്ടത്തിൽ വിട്ടിട്ടില്ല രാജേന്ദ്രൻ, വിമൽ പോയിട്ടുമില്ല. 


അറിയാതെ വന്ന് പോയ ഒരു തെറ്റിന്റെ ആവേശത്തിൽ ഉറ്റസുഹൃത്തിനെ നഷ്ടപ്പെട്ട വേദന അവർക്കിടയിൽ വീണ്ടും കനത്തു. ആ വേദന ആഴ്‌ന്നിറങ്ങിത്തുടങ്ങിയപ്പോൾ കണ്ണനും സുജിത്തും കണ്ണാടിപ്പാറയിലെ അസ്തമയം ഉപേക്ഷിച്ച്‌, കറുപ്പാണ്ടി തേക്കിന്റെ നിഴലുപേക്ഷിച്ച്‌, ആനചവുട്ടിക്കുളം ചുറ്റി താഴേക്ക്‌ ഇറങ്ങി സായിപ്പ് റോഡും കടന്ന് പാതാളപ്പറമ്പ്‌ പീടികയിലേക്ക്‌ പതുക്കെ നടന്നു. സുജിത്തിന്റെ  പാഞ്ഞ ഒറ്റക്കല്ലിൽ ആനചവുട്ടിക്കുളത്തിൽ വീണ ഓന്ത്, കരിഞ്ഞ  മഹാഗണിമരക്കൊമ്പിലിരുന്ന് അവർ പോകുന്നത്‌ നോക്കുന്നുണ്ടായിരുന്നു. 


-----


ഒരു‌ മുഴുവൻ ദിവസം കഴിഞ്ഞു. കണ്ണനും സുജിത്തും വൈകുന്നേരത്തെ തെണ്ടിത്തിരിയലിന്‌ ആളേക്കൂട്ടാൻ ചാപ്ര കുട്ടന്റെ വീട്ടിലേക്കുള്ള വഴിയിലായിരുന്നു. ദൂരെ നിന്ന് തന്നെ കുട്ടന്റെ വീട്ടിൽ നിറച്ച്‌ ആൾക്കൂട്ടം കണ്ട സുജിത്‌ കണ്ണനോട്‌ പറഞ്ഞു. "ഡേ കണ്ണാ എന്തെരെടാ ഒരാൾക്കൂട്ടം? കുട്ടന്റച്ഛനെങ്ങാനും കാഞ്ഞാ?"


"ഒന്ന് ചുമ്മായിരിടാ, അങ്ങേര്‌ ദാമോദരൻ മാമനെക്കാളും ചെറുപ്പമാ. കൂടിപ്പോയാ ഒരമ്പത്തഞ്ച്‌, അത്രേ വരൂ." കണ്ണൻ കുറച്ച്‌ ദേഷ്യത്തിൽ കടുപ്പിച്ച്‌ പറഞ്ഞു. 


"അതൊക്കെ ശരിയന്നെ. പക്ഷെ എന്തര്‌ വേണേലും എപ്പഴ്‌ വേണേലും പറ്റാലാ. അല്ലേ ചെലപ്പോ സുധാകരനപ്പൂപ്പനായിരിക്കുമോ?" സുജിത്‌ ഏതാണ്ടുറപ്പിച്ച പോലായിരുന്നു.


"മിണ്ടാതെ വാടേ, നോക്കാം." കണ്ണൻ സുജിത്തിന്റെ കൈപിടിച്ച്‌ വലിച്ച്‌ നടന്നു. 


കുട്ടന്റെ വീട്‌ അടുക്കുന്തോറും ആൾക്കൂട്ടം കൂടി വന്നു കൊണ്ടേ ഇരുന്നു. പല ശബ്ദത്തിലുള്ള കരച്ചിലും കേട്ട്‌ തുടങ്ങി. കട്ട കെട്ടിയ മതില്‌ വഴി എത്തി നോക്കിയ കണ്ണൻ‌ വീടിന്റെ വരാന്തയിൽ ഇരുന്നു കരയുന്ന കുട്ടന്റെ അമ്മയേയും , മാവിയേയും കണ്ടു. മുറ്റത്ത്‌  കുട്ടന്റെയച്ഛൻ കസേരയിലിരുന്നു ആരോടോ ഇലക്ഷനെക്കുറിച്ച്‌ സംസാരിക്കുന്നത്‌ കണ്ടു. കണ്ണൻ കണ്ണ്‌ കൊണ്ട്‌ സുജിത്തിനെ വിളിച്ചു കാണിച്ചു അത്‌. തൊട്ടപ്പുറത്ത്‌ കിണറിന്റെ വക്കിൽ ആസനം മുട്ടിച്ചിരിക്കുന്ന സുധാകരനപ്പൂപ്പനേയും കണ്ടു. സുജിത്‌ ആ കാഴ്ച കണ്ണനേയും തോണ്ടിക്കാണിച്ചു. അപ്പോഴാണ്‌ പുളിഞ്ചിക്ക മരത്തിന്റെ ചോട്ടിൽ ആരോടോ എന്തോന്നോ സംസാരിച്ച്‌ നിൽക്കുന്ന കുട്ടനെ അവര്‌ കണ്ടത്‌. 


"ഡേയ്‌ കുട്ടാ, ശ്ശ്‌ .. ഡേയ്‌ ചാപ്രേ .. ചാപ്ര കുട്ടാ.. ഡേയ്‌." കണ്ണന്റെ അവസാനത്തെ ഡേയ്‌ വിളി കുറച്ച്‌ വോള്യം കൂടിയത്‌ കൊണ്ടും, ചാപ്ര എന്നത്‌ കുട്ടന്റെ അച്ഛന്റെ കൂടെ ഇരട്ടപ്പേരായത്‌ കൊണ്ടും കുട്ടന്റെ കൂടെ മൂന്നാലഞ്ചാറ്‌ കണ്ണുകൾ കൂടെ കണ്ണന്റെ ശബ്ദം കേട്ടിടത്തേക്ക്‌ തിരിഞ്ഞ്‌ നോക്കി. കുറച്ച്‌ ചമ്മിപ്പോയ കണ്ണൻ കഷ്ടിച്ച്‌ ചിരിച്ചെന്ന് വരുത്തി കൈ കൊണ്ടാംഗ്യം കാണിച്ച്‌ കുട്ടനോട്‌ മതിലിനരികിലേക്ക്‌ വരാൻ പറഞ്ഞു. 


" എന്താടാ... ആരാടാ വടി ... ആരാ മരിച്ചത്‌?" കണ്ണൻ ചോദിച്ചു. 


കുട്ടൻ കുറച്ച്‌ വിഷമത്തോടെ പറഞ്ഞു. "ഭാസ്കരൻ മാമനാടാ, ഇന്നലെ രാത്രി."


ഇത്‌ കേട്ടതും കണ്ണനും സുജിത്തും ഒരു ഒന്നൊന്നര ഞെട്ടൽ ഞെട്ടി.


"ങേ! ഞണ്ട്‌ പാക്കരനോ?" സുജിത്ത്‌ ശബ്ദം വെള്ളിവെട്ടി പോയി. 


"ഉം. തന്നെ. മാമനിന്നലെ ഒരാക്സിഡന്റ്‌ പറ്റി." കുട്ടൻ മുഖം താഴ്ത്തി ശബ്ദമിടറി പറഞ്ഞു. 


"എങ്ങനെ?" സങ്കടം വരുത്താൻ ശ്രമിച്ച്‌ പാളി കൗതുകമായി മാറിയ ചോദ്യം കണ്ണന്റെ വകയായിരുന്നു. 


"ഇന്നലെ രാത്രി മാമൻ ഞങ്ങടെ വീട്ടിലോട്ട്‌ വരുവായിരുന്നു. വരുന്ന വഴിക്ക്‌ ഹബീബിന്റെ ചിക്കൻ ഹൗസീന്ന് രണ്ട്‌ കിലോ ചിക്കനും വാങ്ങിയായിരുന്നു. കൊപ്രമുക്ക്‌ കടക്കാൻ മടിച്ച്‌ മാമൻ വ്ലാങ്കരി തേരി കയറി നടന്ന് വരുവായിരുന്നു. അങ്ങനെ പാവം മാമൻ കിതച്ച്‌ കയറുന്നത്‌ കണ്ടൊരുത്തൻ മാമന്‌ സ്കൂട്ടറിൽ അങ്ങോട്ട്‌ വിളിച്ച്‌ ലിഫ്റ്റ്‌ കൊടുത്തതാ." കുട്ടൻ പറഞ്ഞു നിർത്തും മുൻപ്‌ സുജിത്‌ ഇടക്ക്‌ കയറി, "എന്നിട്ട്‌ അവരാക്സിഡെന്റിൽ പെട്ടോ?"


"ഏയ്‌ , മാമൻ മാത്രമേ പെട്ടുള്ളു." കുട്ടൻ പറഞ്ഞു. 


"അതെങ്ങെനെയെടേയ്‌?" കണ്ണന്റെ കൗതുകത്തിന്‌ ശബ്ദമേറി. 


"അതാ വിധീന്നൊക്കെ പറയണത്‌." കുട്ടൻ വാചാലനായി. "ലിഫ്റ്റ്‌ കൊടുത്തവൻ പൊളപ്പൻ ഫിറ്റ്‌ ആയിരിന്ന്. തേരി കേറി പോണ പോക്കിലവൻ മറിഞ്ഞങ്ങ്‌ വീണ്‌. മാമനാണെങ്കിലാ ആ വെപ്രാളത്തിൽ സ്കൂട്ടറിൽ കയറി പിടിച്ചതാ, ആക്സിലേറ്ററിലായിപ്പോയി പിടുത്തം. ആക്സിലേറ്റർ കൂടി വണ്ടി മോളീന്ന് മാമനേം കൊണ്ട്‌ താഴെ വീണ്‌." 


"അപ്പോ ലവനാ, ആ മറ്റവൻ?" കണ്ണന്‌ പിന്നേം കൗതുകം. 


"അവനൊന്നും പറ്റീല. അടിച്ച്‌ പൂക്കുറ്റിയായിരുന്ന അവനിതൊന്നുമറിയാതെ അവിടുന്നെഴുന്നേറ്റ്‌ നടന്നവന്റെ വീട്ടിപ്പോയി. വണ്ടിയെവിടേന്ന് അവന്റച്ഛൻ ചോയിച്ചപ്പം, ഏതോ ഒരമ്മാവൻ പുറകിക്കേറി അവനെ തള്ളിയിട്ടിട്ട്‌ സ്കൂട്ടർ ഓടിച്ചോണ്ട്‌ പോയെന്നും പറഞ്ഞവൻ കെടന്നൊറങ്ങി. രാവിലെ കെട്ടെറങ്ങിയപ്പോഴാ ഈ തൊന്തരവൊക്കെയവനറിയുന്നത്‌. ബോധം വന്നപ്പോൾ ഇത്രയൊക്കെ ഓർത്ത് അവൻ തന്നെ പറഞ്ഞതാ അവരോട് ഇതൊക്കെ‌. ഇപ്പോ പേടിച്ച്‌ വീട്ടിൽ തന്നിരുപ്പാ." കുട്ടൻ പറഞ്ഞ്‌ നിർത്തി. 


"കഷ്ടമായിപ്പോയി." ചിരിയുടെ  അതിരിലിരിക്കുന്ന വിഷമസ്വരത്തിൽ കണ്ണൻ പറഞ്ഞു. 


"അതൊക്കെ പോട്ടെടേയ്‌, ഓരോരുത്തന്മാരുടെ ഓരോരോ മണ്ടത്തനങ്ങള്‌ കാണുമ്പോഴാ." കുട്ടൻ മുഖത്ത്‌ ഇരച്ച്‌ കയറിയ ദേഷ്യം കഷ്ടപ്പെട്ട്‌ നിയന്ത്രിച്ച്‌ കൊണ്ട്‌ പറഞ്ഞു. "മാമന്റെ കൈയിൽ നിന്നും താഴെ വീണ രണ്ട്‌ കിലോ ചിക്കനും കൂടെ ആ സ്കൂട്ടറ്‌കാരൻ  അവന്റച്ഛന്റെ കൈയിൽ കൊടുത്ത്‌ വിട്ടേക്കണ്‌. അവനിന്നലെ രാത്രീൽ വീട്ടിൽ പോയപ്പോ അവന്റെ കൂടെ സ്കൂട്ടറീന്ന് താഴെപ്പോയ ചിക്കനും കൊണ്ടാ വീട്ടിപ്പോയതെന്ന്." കുട്ടൻ ശബ്ദം വിറച്ച്‌ നിർത്തി. 


പെട്ടെന്നെന്തോ ആവേശം കയറിയ പോലെ സുജിത്‌ കുട്ടനേയും, കുട്ടന്റെ വീട്ടിലെ അടുക്കളയിലോട്ടും നോക്കി, 

"ഹോ! ഇന്നപ്പ ഉച്ചക്ക്‌ ചിക്കനാ അല്ലേടേയ്‌ നിനക്ക്‌. കോളടിച്ചല്ലോ ചാപ്രേ. കറിയാണാ, പൊരിച്ചാണാ?" 

കുറച്ചധികം അത്ഭുതം കയറിയപ്പോയ വാക്കുകൾ അറിയാതെ വായിൽ നിന്ന് വീണ സുജിത്തിന്റെ ചുറ്റിലേക്കും ഞണ്ട്‌ പാക്കരന്റെ‌ മസിൽ മക്കൾ കോട്ട തീർക്കുന്നത്‌ കണ്ട്‌ സുകുമാരന്റെ വേലി ചാടി സുമംഗലി അക്കേടെ പറമ്പ്‌ വഴി ഓടിമാഞ്ഞ കണ്ണനെ ഒരാഴ്ച കഴിഞ്ഞിട്ടും നാട്ടാരാരും കണ്ടിട്ടില്ല എന്നാണറിയാൻ കഴിഞ്ഞത്‌. 


No comments:

Post a Comment