Powered By Blogger

Wednesday, May 22, 2024

ചെല പയലുകള്‌

കണ്ണാടിപ്പാറയിലെ കറുപ്പാണ്ടിയെ തളച്ച തേക്ക്‌ മരത്തിന്റെ തണലിൽ വൈകുന്നേരത്തെ കാറ്റും കൊണ്ട്‌ സിഗരറ്റും വലിച്ചിരിക്കുകയായിരുന്നു സുജിത്തും കണ്ണനും. കുറുകെ ഓടിപ്പോയ ഒരു പച്ചയോന്തിനെ ‌ ആനചവിട്ടിക്കുളത്തിലേക്ക്‌ ഒരൊറ്റയേറിന്‌ തള്ളിയിട്ട്‌ "യാ മോനേ" എന്ന് സ്വന്തമായി വിളിച്ച്, അഭിമാനിച്ച്‌, കണ്ണനെ നോക്കിയ സുജിത്‌, കയറ്റം കയറി വരുന്ന ഒരു നരച്ച തല കണ്ടു.


"ഡാ, കണ്ണാ ... ഞണ്ട് പാക്കരൻ വരുന്നുണ്ടടേയ്‌. കെളവന്‌ നമ്മളെ കണ്ടാൽ ചൊറിയണം തട്ടിയ പോലാ, കോപ്പിലെ ചൊറിച്ചിലാ." 


തല പൊക്കി നോക്കിയ കണ്ണനെ കണ്ടതും പാക്കരന്റെ മട്ട്‌ മാറി. കഷ്ടപ്പെട്ട്‌ കയറ്റം കയറി വന്ന പാക്കരൻ അമരീഷ്‌ പുരിയുടെ ശബ്ദത്തിൽ വിളിച്ച്‌ ചോദിച്ചു. " ഡേയ്‌‌ നീയൊക്കെ അവിടെ എന്തുവാടെ പരിപാടി? വല്ല കഞ്ചാവോ മറ്റോ വലിച്ച്‌ കേറ്റുവാണോ.?" 


"ഇയാളെ ഇന്ന് ഞാൻ.." ഇരുന്ന കല്ലിൽ നിന്ന് സിഗരറ്റ്‌ വലിച്ചെറിഞ്ഞ്‌ ചാടിയിറങ്ങിയ കണ്ണനെ സുജിത്‌ പിടിച്ചു. "ഡാ ചുമ്മായിരി. അങ്ങേർക്ക്‌ വട്ടാ. നീ മിണ്ടണ്ട." എന്നിട്ട്‌ തിരിഞ്ഞ്‌ പാക്കരനോട്‌ പറഞ്ഞു. 

"ഒന്നൂലാ മാമാ, ഞങ്ങള്‌ വിടെ ചുമ്മാ ഇരിക്കുവായിരിന്ന്." 


" വോ... പിന്നേ നീയൊക്കെയല്ലേ ചുമ്മായിരിക്കണത്‌! അപ്പീടാൻ ഇരിന്നാ പോലും എന്തേലും കുണ്ടണി ഒപ്പിക്കണതുങ്ങളാ രണ്ടും." ഞണ്ട്‌ മുരണ്ടു. 


"ദേ എന്റെ അപ്പൂപ്പന്റെ പ്രായമുള്ളോണ്ടാ.. അല്ലേൽ." കണ്ണന്‌ ദേഷ്യം ഇരട്ടിച്ചു. 


" അല്ലേ നീയെന്നെ എന്തര്‌ ചെയ്യുവെടാ? നീ നിന്റച്ഛനോട്‌ ചോദീര്‌, ഭാസ്കരനെപ്പറ്റി. അവൻ എന്നെക്കണ്ടാ ഇപ്പഴും മുണ്ടേ പെടുക്കും." പാക്കരനും വീർ കേറി. 


"തന്നെ തന്നെ ... ഞണ്ട്‌ പോലെ 'റ' കാലും വച്ച്‌ വരുന്ന തന്നെ കണ്ടാൽ പിള്ളേര്‌ പോലും പേടിക്കൂലഡോ. താനീ നാട്ടിലൊന്നുമല്ലേ കെളവാ ജീവിക്കണത്‌?" കണ്ണന്‌ ദേഷ്യം അടക്കാൻ കഴിയുണ്ടായിരുന്നില്ല. 


"നിന്റച്ഛൻ വിനയഭാനു അല്ലേടേയ്‌? ആണെങ്കി അവൻ പേടിച്ചോളും. ഇനി അവനല്ലെങ്കീ ... ആ അത്‌ എനിക്കറിയത്തില്ല കേട്ടാടാ മോനേ. നീ ക്ഷമി. ഹ ഹ ഹ ... " 


ഇതും പറഞ്ഞ്‌ ഞണ്ട്‌ പാക്കരൻ ഒരു വെടലച്ചിരി ചിരിച്ചു. അതും കൂടെ കണ്ട കണ്ണന്റെ നിയന്ത്രണം പോയി. അവൻ മുഷ്ടി ചുരുട്ടി ഭാസ്കരന്റെ അടുത്തേക്ക്‌ ചെന്ന് അലറി. 


"ഡോ ഡോ ഡോ ...‌ പന്ന ഞൊണ്ടി അഴുക്ക കെളവാ, നിങ്ങള്‌ സൂക്ഷിച്ചോ. ഇടിച്ച്‌ പിരിത്തളയും. തോണ്ടിയെടുത്ത്‌ ആ കുഴിയിലിട്ടാൽ മതി നിങ്ങള്‌ തീരാൻ, ഓർത്തോ." 


"തരത്തിൽ പോയി കളിയെടാ വാളി പയലോളെ. നീയൊക്കെ ജൻല്ലാശൂത്രീല്‌‌ മൂക്കിലും വായേലും കൊഴലുമിട്ട്‌ കിടന്ന ഒരുത്തന്റെ തന്തേടേം തള്ളേടേം മുന്നി വച്ച്‌ അവനെ കളിയാക്കീന്ന് അറിഞ്ഞപ്പോഴേ ഞാനോങ്ങി വച്ചതാ നിനക്കൊക്കെ. രായേന്ദ്രന്റെ മോൻ അപകടത്തിപ്പെട്ട്‌ അത്യാഹിതത്തിൽ കെടന്നപ്പോ അതിന്റെ വാതിക്ക വച്ച്‌ തന്നെ നിനക്കൊക്കെ അവനെ കോനയടിക്കണം അല്ലേ?" ഇതും പറഞ്ഞ്‌ ഞണ്ടൊന്നിറുക്കി നോക്കി കണ്ണനെ. ഇത്‌ കേട്ട്‌ സുജിത്‌ വാ പൊളിച്ച്‌ കണ്ണനെ നോക്കി. കണ്ണൻ ഒന്നും മിണ്ടാനാകാതെ വായും പൊളിച്ച്‌ ഞണ്ടിനെ നോക്കി വണ്ടറടിച്ച്‌ നിൽക്കുകയാണ്‌. 


ചെറിയ ഫ്ലാഷ്‌ ബാക്ക്‌


കണ്ണന്റേം സുജിത്തിന്റേം ഉറ്റ സുഹൃത്ത് വിമൽ ടെറസ്സിൽ നിന്ന് വീണ്‌ കാലൊടിഞ്ഞ്‌, തല പൊട്ടി‌ ആശുപത്രിയിൽ ആയി. അതിന്‌ കൂട്ട്‌ നിൽക്കാൻ പോയതായിരുന്നു കണ്ണൻ-സുജിത്‌ ടീം. നിന്ന് നിന്ന് ബോറടിച്ച്‌ തുടങ്ങിയപ്പോൾ അവരുടെ സ്കൂൾ തൊട്ടുള്ള തമാശകഥകൾ പറഞ്ഞ്‌ ചിരിച്ച്‌ സമയം കളയുകയായിരുന്നു. കൂടെ അവിടെ വന്നവരെയും പോയവരെയും കളിയാക്കി ചിരിച്ചു മറിഞ്ഞു. അവര്‌ നിൽക്കുന്ന സ്ഥലവും പരിസരവുമെല്ലാം മറന്ന് ചിരിച്ച് ആർത്ത്‌ നഴ്സുമരെയും ഡോക്ടറന്മാരെയും കളിയാക്കി തങ്ങളുടേതായ ഒരു ലോകം അവരവിടെ സൃഷ്ടിച്ചു. ഇടക്ക്‌ ഗ്ലാസ്‌ ഡോറിനുള്ളിലൂടെ അകത്തേക്ക്‌ നോക്കിയ കണ്ണന്‌ ചിരി പൊട്ടി. കണ്ണൻ സുജിത്തിനെ തോണ്ടി വിളിച്ച്‌ വിമലിനെ കാണിച്ച്‌. "ദേ നോക്കടേയ്‌ നമ്മടെ കിലുക്കത്തിലെ ജഗതി ആശൂത്രിയിൽ കെടന്ന പോലില്ലേ? ഇനിയിപ്പം ഇവനിവിടന്നിറങ്ങി തെങ്ങിൽ കേറുമ്പോൾ എങ്ങാനും 'പ്ലിച്ചോ'ന്നും പറഞ്ഞ്‌ അതീന്നെങ്ങാനും വീണാൽ യെവൻ പിന്നേം ഇവിടെ ഇതേ പോലെ വന്ന് കെടക്കുന്നതൊന്നാലോചിച്ച്‌ നോക്കിയേ! ... എന്നിട്ട്‌ ബാത്രൂമി പോകുമ്പോ വഴുക്കിയടിച്ച്‌ വീഴേം കൂടി ചെയ്താ... തള്ളേ ... ആലോചിച്ചിട്ട്‌ തന്നെ ചിരി നിർത്താൻ പറ്റണില്ല. ജഗതിയുടെ അതേ പോലെ തന്നെയല്ലേടേയ്‌?" 


രണ്ടും കൂടെ ചിരിച്ച്‌ മറിഞ്ഞ്‌ അവിടെ കസേരയിൽ വന്നിരുന്ന് നോക്കുമ്പോൾ കാണുന്നത്‌ വിമലിന്റെ അച്ഛൻ ദേഷ്യം വന്ന് പൊട്ടിത്തെറിക്കാൻ മുട്ടി നിൽക്കുന്ന രണ്ട്‌ ചുവന്ന കണ്ണുകളോടെ അവരെ തുറിച്ച്‌ നോക്കുന്നതാണ്‌. കൂട്ടിരിപ്പ്‌ സുഹൃത്തുക്കൾക്ക്‌ ഉച്ചക്ക്‌ ഭക്ഷണവുമായ്‌ വന്ന വിമലിന്റെ അമ്മയും അനിയത്തിയും കരച്ചിലടക്കാൻ പാട്‌ പെട്ട്‌ കൂടെയും. 


അങ്ങനെ ആ ജാള്യത നിറഞ്ഞ ഫ്ലാഷ്‌ ബാക്കിൽ നിന്ന് രണ്ട്‌ പേരും‌ ഇപ്പോ ഞണ്ടിന്റെ മുന്നിൽ പെട്ട് നിൽക്കുകയാണ്‌. വിമലിന്റെ അച്ഛൻ രാജേന്ദ്രന്റെ അടുത്ത സുഹൃത്താണ്‌ ഞണ്ട്‌ പാക്കരൻ. ഈ കഥ ഞണ്ടും അന്ന് തന്നെ രാജേന്ദ്രനും വിമലിന്റെ അമ്മയും പറഞ്ഞ്‌ അറിഞ്ഞിരുന്നു. 


"എന്തൊരു കന്നന്തിരിവാ കാലന്മാര്‌ ‌ ചെയ്തത്‌! ആരേലും ഇങ്ങനുള്ള സമയത്ത്‌ ഇമ്മാതിരി അലമ്പ്‌ വർത്താനം പറയുവോ? യെവന്മാർക്ക്‌ എന്തരോ കൊഴപ്പമുണ്ടെന്ന് എനിക്ക്‌ പണ്ടേ തോന്നിയിരിന്നെന്ന്. എടക്കെടക്ക്‌ ആ പണേടെ അപ്പറത്തെ പേക്കരിമ്പിന്റെ കാട്ടി കാണും രണ്ടും." തിരിഞ്ഞ്‌ വിമലിന്റെ അമ്മയോടായ്‌, "പാർവതിയമ്മേ, എടക്ക്‌ നിങ്ങട മോനും ഒണ്ടാവും കേട്ടാ. വോ... സത്യം, ഞാൻ കണ്ടിട്ടൊണ്ട്‌ മച്ചമ്പി. പള്ളിവെളേലമ്മച്ചിയാണേ സത്യം! പഷേ, നിങ്ങടെ മോൻ പാവമായിരിക്കും കേട്ടാ‌." 


അന്നത്തെ ഫ്ലാഷ്ബാക്കിൽ അവിടെ നിന്ന് ഞണ്ട്‌ വിമലിന്റെ കുടുംബത്തോട്‌ പറഞ്ഞതാണീ വാക്കുകൾ. അതിന്‌ ശേഷം ഇന്നേ വരെ വിമല്‌നെ കണ്ണന്റെയോ സുജിത്തിന്റെയോ കൂട്ടത്തിൽ വിട്ടിട്ടില്ല രാജേന്ദ്രൻ, വിമൽ പോയിട്ടുമില്ല. 


അറിയാതെ വന്ന് പോയ ഒരു തെറ്റിന്റെ ആവേശത്തിൽ ഉറ്റസുഹൃത്തിനെ നഷ്ടപ്പെട്ട വേദന അവർക്കിടയിൽ വീണ്ടും കനത്തു. ആ വേദന ആഴ്‌ന്നിറങ്ങിത്തുടങ്ങിയപ്പോൾ കണ്ണനും സുജിത്തും കണ്ണാടിപ്പാറയിലെ അസ്തമയം ഉപേക്ഷിച്ച്‌, കറുപ്പാണ്ടി തേക്കിന്റെ നിഴലുപേക്ഷിച്ച്‌, ആനചവുട്ടിക്കുളം ചുറ്റി താഴേക്ക്‌ ഇറങ്ങി സായിപ്പ് റോഡും കടന്ന് പാതാളപ്പറമ്പ്‌ പീടികയിലേക്ക്‌ പതുക്കെ നടന്നു. സുജിത്തിന്റെ  പാഞ്ഞ ഒറ്റക്കല്ലിൽ ആനചവുട്ടിക്കുളത്തിൽ വീണ ഓന്ത്, കരിഞ്ഞ  മഹാഗണിമരക്കൊമ്പിലിരുന്ന് അവർ പോകുന്നത്‌ നോക്കുന്നുണ്ടായിരുന്നു. 


-----


ഒരു‌ മുഴുവൻ ദിവസം കഴിഞ്ഞു. കണ്ണനും സുജിത്തും വൈകുന്നേരത്തെ തെണ്ടിത്തിരിയലിന്‌ ആളേക്കൂട്ടാൻ ചാപ്ര കുട്ടന്റെ വീട്ടിലേക്കുള്ള വഴിയിലായിരുന്നു. ദൂരെ നിന്ന് തന്നെ കുട്ടന്റെ വീട്ടിൽ നിറച്ച്‌ ആൾക്കൂട്ടം കണ്ട സുജിത്‌ കണ്ണനോട്‌ പറഞ്ഞു. "ഡേ കണ്ണാ എന്തെരെടാ ഒരാൾക്കൂട്ടം? കുട്ടന്റച്ഛനെങ്ങാനും കാഞ്ഞാ?"


"ഒന്ന് ചുമ്മായിരിടാ, അങ്ങേര്‌ ദാമോദരൻ മാമനെക്കാളും ചെറുപ്പമാ. കൂടിപ്പോയാ ഒരമ്പത്തഞ്ച്‌, അത്രേ വരൂ." കണ്ണൻ കുറച്ച്‌ ദേഷ്യത്തിൽ കടുപ്പിച്ച്‌ പറഞ്ഞു. 


"അതൊക്കെ ശരിയന്നെ. പക്ഷെ എന്തര്‌ വേണേലും എപ്പഴ്‌ വേണേലും പറ്റാലാ. അല്ലേ ചെലപ്പോ സുധാകരനപ്പൂപ്പനായിരിക്കുമോ?" സുജിത്‌ ഏതാണ്ടുറപ്പിച്ച പോലായിരുന്നു.


"മിണ്ടാതെ വാടേ, നോക്കാം." കണ്ണൻ സുജിത്തിന്റെ കൈപിടിച്ച്‌ വലിച്ച്‌ നടന്നു. 


കുട്ടന്റെ വീട്‌ അടുക്കുന്തോറും ആൾക്കൂട്ടം കൂടി വന്നു കൊണ്ടേ ഇരുന്നു. പല ശബ്ദത്തിലുള്ള കരച്ചിലും കേട്ട്‌ തുടങ്ങി. കട്ട കെട്ടിയ മതില്‌ വഴി എത്തി നോക്കിയ കണ്ണൻ‌ വീടിന്റെ വരാന്തയിൽ ഇരുന്നു കരയുന്ന കുട്ടന്റെ അമ്മയേയും , മാവിയേയും കണ്ടു. മുറ്റത്ത്‌  കുട്ടന്റെയച്ഛൻ കസേരയിലിരുന്നു ആരോടോ ഇലക്ഷനെക്കുറിച്ച്‌ സംസാരിക്കുന്നത്‌ കണ്ടു. കണ്ണൻ കണ്ണ്‌ കൊണ്ട്‌ സുജിത്തിനെ വിളിച്ചു കാണിച്ചു അത്‌. തൊട്ടപ്പുറത്ത്‌ കിണറിന്റെ വക്കിൽ ആസനം മുട്ടിച്ചിരിക്കുന്ന സുധാകരനപ്പൂപ്പനേയും കണ്ടു. സുജിത്‌ ആ കാഴ്ച കണ്ണനേയും തോണ്ടിക്കാണിച്ചു. അപ്പോഴാണ്‌ പുളിഞ്ചിക്ക മരത്തിന്റെ ചോട്ടിൽ ആരോടോ എന്തോന്നോ സംസാരിച്ച്‌ നിൽക്കുന്ന കുട്ടനെ അവര്‌ കണ്ടത്‌. 


"ഡേയ്‌ കുട്ടാ, ശ്ശ്‌ .. ഡേയ്‌ ചാപ്രേ .. ചാപ്ര കുട്ടാ.. ഡേയ്‌." കണ്ണന്റെ അവസാനത്തെ ഡേയ്‌ വിളി കുറച്ച്‌ വോള്യം കൂടിയത്‌ കൊണ്ടും, ചാപ്ര എന്നത്‌ കുട്ടന്റെ അച്ഛന്റെ കൂടെ ഇരട്ടപ്പേരായത്‌ കൊണ്ടും കുട്ടന്റെ കൂടെ മൂന്നാലഞ്ചാറ്‌ കണ്ണുകൾ കൂടെ കണ്ണന്റെ ശബ്ദം കേട്ടിടത്തേക്ക്‌ തിരിഞ്ഞ്‌ നോക്കി. കുറച്ച്‌ ചമ്മിപ്പോയ കണ്ണൻ കഷ്ടിച്ച്‌ ചിരിച്ചെന്ന് വരുത്തി കൈ കൊണ്ടാംഗ്യം കാണിച്ച്‌ കുട്ടനോട്‌ മതിലിനരികിലേക്ക്‌ വരാൻ പറഞ്ഞു. 


" എന്താടാ... ആരാടാ വടി ... ആരാ മരിച്ചത്‌?" കണ്ണൻ ചോദിച്ചു. 


കുട്ടൻ കുറച്ച്‌ വിഷമത്തോടെ പറഞ്ഞു. "ഭാസ്കരൻ മാമനാടാ, ഇന്നലെ രാത്രി."


ഇത്‌ കേട്ടതും കണ്ണനും സുജിത്തും ഒരു ഒന്നൊന്നര ഞെട്ടൽ ഞെട്ടി.


"ങേ! ഞണ്ട്‌ പാക്കരനോ?" സുജിത്ത്‌ ശബ്ദം വെള്ളിവെട്ടി പോയി. 


"ഉം. തന്നെ. മാമനിന്നലെ ഒരാക്സിഡന്റ്‌ പറ്റി." കുട്ടൻ മുഖം താഴ്ത്തി ശബ്ദമിടറി പറഞ്ഞു. 


"എങ്ങനെ?" സങ്കടം വരുത്താൻ ശ്രമിച്ച്‌ പാളി കൗതുകമായി മാറിയ ചോദ്യം കണ്ണന്റെ വകയായിരുന്നു. 


"ഇന്നലെ രാത്രി മാമൻ ഞങ്ങടെ വീട്ടിലോട്ട്‌ വരുവായിരുന്നു. വരുന്ന വഴിക്ക്‌ ഹബീബിന്റെ ചിക്കൻ ഹൗസീന്ന് രണ്ട്‌ കിലോ ചിക്കനും വാങ്ങിയായിരുന്നു. കൊപ്രമുക്ക്‌ കടക്കാൻ മടിച്ച്‌ മാമൻ വ്ലാങ്കരി തേരി കയറി നടന്ന് വരുവായിരുന്നു. അങ്ങനെ പാവം മാമൻ കിതച്ച്‌ കയറുന്നത്‌ കണ്ടൊരുത്തൻ മാമന്‌ സ്കൂട്ടറിൽ അങ്ങോട്ട്‌ വിളിച്ച്‌ ലിഫ്റ്റ്‌ കൊടുത്തതാ." കുട്ടൻ പറഞ്ഞു നിർത്തും മുൻപ്‌ സുജിത്‌ ഇടക്ക്‌ കയറി, "എന്നിട്ട്‌ അവരാക്സിഡെന്റിൽ പെട്ടോ?"


"ഏയ്‌ , മാമൻ മാത്രമേ പെട്ടുള്ളു." കുട്ടൻ പറഞ്ഞു. 


"അതെങ്ങെനെയെടേയ്‌?" കണ്ണന്റെ കൗതുകത്തിന്‌ ശബ്ദമേറി. 


"അതാ വിധീന്നൊക്കെ പറയണത്‌." കുട്ടൻ വാചാലനായി. "ലിഫ്റ്റ്‌ കൊടുത്തവൻ പൊളപ്പൻ ഫിറ്റ്‌ ആയിരിന്ന്. തേരി കേറി പോണ പോക്കിലവൻ മറിഞ്ഞങ്ങ്‌ വീണ്‌. മാമനാണെങ്കിലാ ആ വെപ്രാളത്തിൽ സ്കൂട്ടറിൽ കയറി പിടിച്ചതാ, ആക്സിലേറ്ററിലായിപ്പോയി പിടുത്തം. ആക്സിലേറ്റർ കൂടി വണ്ടി മോളീന്ന് മാമനേം കൊണ്ട്‌ താഴെ വീണ്‌." 


"അപ്പോ ലവനാ, ആ മറ്റവൻ?" കണ്ണന്‌ പിന്നേം കൗതുകം. 


"അവനൊന്നും പറ്റീല. അടിച്ച്‌ പൂക്കുറ്റിയായിരുന്ന അവനിതൊന്നുമറിയാതെ അവിടുന്നെഴുന്നേറ്റ്‌ നടന്നവന്റെ വീട്ടിപ്പോയി. വണ്ടിയെവിടേന്ന് അവന്റച്ഛൻ ചോയിച്ചപ്പം, ഏതോ ഒരമ്മാവൻ പുറകിക്കേറി അവനെ തള്ളിയിട്ടിട്ട്‌ സ്കൂട്ടർ ഓടിച്ചോണ്ട്‌ പോയെന്നും പറഞ്ഞവൻ കെടന്നൊറങ്ങി. രാവിലെ കെട്ടെറങ്ങിയപ്പോഴാ ഈ തൊന്തരവൊക്കെയവനറിയുന്നത്‌. ബോധം വന്നപ്പോൾ ഇത്രയൊക്കെ ഓർത്ത് അവൻ തന്നെ പറഞ്ഞതാ അവരോട് ഇതൊക്കെ‌. ഇപ്പോ പേടിച്ച്‌ വീട്ടിൽ തന്നിരുപ്പാ." കുട്ടൻ പറഞ്ഞ്‌ നിർത്തി. 


"കഷ്ടമായിപ്പോയി." ചിരിയുടെ  അതിരിലിരിക്കുന്ന വിഷമസ്വരത്തിൽ കണ്ണൻ പറഞ്ഞു. 


"അതൊക്കെ പോട്ടെടേയ്‌, ഓരോരുത്തന്മാരുടെ ഓരോരോ മണ്ടത്തനങ്ങള്‌ കാണുമ്പോഴാ." കുട്ടൻ മുഖത്ത്‌ ഇരച്ച്‌ കയറിയ ദേഷ്യം കഷ്ടപ്പെട്ട്‌ നിയന്ത്രിച്ച്‌ കൊണ്ട്‌ പറഞ്ഞു. "മാമന്റെ കൈയിൽ നിന്നും താഴെ വീണ രണ്ട്‌ കിലോ ചിക്കനും കൂടെ ആ സ്കൂട്ടറ്‌കാരൻ  അവന്റച്ഛന്റെ കൈയിൽ കൊടുത്ത്‌ വിട്ടേക്കണ്‌. അവനിന്നലെ രാത്രീൽ വീട്ടിൽ പോയപ്പോ അവന്റെ കൂടെ സ്കൂട്ടറീന്ന് താഴെപ്പോയ ചിക്കനും കൊണ്ടാ വീട്ടിപ്പോയതെന്ന്." കുട്ടൻ ശബ്ദം വിറച്ച്‌ നിർത്തി. 


പെട്ടെന്നെന്തോ ആവേശം കയറിയ പോലെ സുജിത്‌ കുട്ടനേയും, കുട്ടന്റെ വീട്ടിലെ അടുക്കളയിലോട്ടും നോക്കി, 

"ഹോ! ഇന്നപ്പ ഉച്ചക്ക്‌ ചിക്കനാ അല്ലേടേയ്‌ നിനക്ക്‌. കോളടിച്ചല്ലോ ചാപ്രേ. കറിയാണാ, പൊരിച്ചാണാ?" 

കുറച്ചധികം അത്ഭുതം കയറിയപ്പോയ വാക്കുകൾ അറിയാതെ വായിൽ നിന്ന് വീണ സുജിത്തിന്റെ ചുറ്റിലേക്കും ഞണ്ട്‌ പാക്കരന്റെ‌ മസിൽ മക്കൾ കോട്ട തീർക്കുന്നത്‌ കണ്ട്‌ സുകുമാരന്റെ വേലി ചാടി സുമംഗലി അക്കേടെ പറമ്പ്‌ വഴി ഓടിമാഞ്ഞ കണ്ണനെ ഒരാഴ്ച കഴിഞ്ഞിട്ടും നാട്ടാരാരും കണ്ടിട്ടില്ല എന്നാണറിയാൻ കഴിഞ്ഞത്‌. 


Wednesday, February 14, 2024

ഹാപ്പി വാലന്റൈൻസ്‌ ഡേ റ്റു ആൾ


കവലയിലേക്ക്‌ ഒന്ന് ഇറങ്ങി സതീശൻ ചുള്ളാടിന്റെ കടേന്ന് ഒരു ചായ കുടിച്ചേക്കാം എന്ന് കരുതി ഇറങ്ങിയതാ വെളുപ്പാൻ കാലത്തേ. അതൊരു ശീലമാണ്‌, വീട്ടിൽ നിന്ന് കുടിക്കും മുൻപേ ഒരു കടച്ചായ. അതാ ഭാര്യയെപ്പോലും എഴുന്നേൽപ്പിക്കാതെ രാവിലെ തന്നെ ഇങ്ങോട്ട്‌ ചാടിയത്‌. "ചുള്ളേട്ടാ ... ഒരു ഫുൾ ചായ." വെളിയിലെ ബെഞ്ചിലിരുന്ന് അകത്തേക്ക്‌ നോക്കി ഓർഡർ കൊടുത്തു. അകത്തൂന്ന് ഒരു "ഓ ശരി" പറന്ന് വന്ന് എന്റെ ഇടത്തേ ചെവിയിൽ കയറി. 


പഞ്ചാരക്കുപ്പിയിൽ പഞ്ചാര അടിച്ചോണ്ടിരുന്ന കുറ്റത്തിന്‌ ഒരു യുവ കട്ടുറുമ്പിനെ സതീഷേട്ടൻ ചായയിൽ തള്ളിയിട്ട്‌ കൊല്ലാൻ ശ്രമിക്കുകയും, ആ കട്ടുറുമ്പനെ എനിക്ക്‌ കിട്ടിയ മീഡിയം മധുരച്ചായയിൽ കാണുകയും, പാവം ഉറുമ്പ് പയ്യനെ ചായയിൽ നിന്നും ചൂണ്ട്‌ വിരലിട്ട്‌ കൊടുത്ത്‌ ഞാൻ രക്ഷപെടുത്തുകയും ചെയ്തു. രാവിലെ തന്നെ ഒരു നല്ല കാര്യം ചെയ്ത സന്തോഷത്തിൽ ചായ ഒന്ന് കുടിച്ച്‌ തുടങ്ങിയപ്പോഴാണ്‌ വഴിയിൽക്കൂടെ  റോസാപ്പൂവും ഡയറി മിൽക്കുമൊക്കെ വാങ്ങി പോകുന്ന യുവ കോമള-കോമളത്തികളെ കണ്ടത്‌. 


‌'ഓഹ്‌! ഇന്ന് വാലന്റൈൻസ്‌ ഡേ ആണല്ലോ എന്ന്' അപ്പോഴാ ഓർത്തത്‌. 'ശ്ശെടാ, മറന്നു പോയല്ലോ. ഭാര്യയയേ വിഷീലല്ലോ, ഇനീപ്പം ചായ കുടിച്ചിട്ട്‌ പോയി വിഷ്ഷാം' എന്ന് മനസിൽ കരുതുകയും ചെയ്ത്‌ കൊണ്ടിരുന്നപ്പോഴാണ്‌ ഫാസ്റ്റ്‌ പാസഞ്ചറ്‌ പോലൊരുത്തൻ ഒറ്റക്കാലിൽ ചെരുപ്പുമിട്ട്‌ ബെൻ ജോൺസണെ തോൽപ്പിക്കുന്ന സ്പീഡിൽ ഓടി വരുന്നത്‌ കണ്ടത്‌. 'ശ്‌ര്റന്ന്' വരുന്നത്‌ മാത്രം കണ്ടു, പിന്നെ കാണുന്നത്‌ മിന്നൽമുരളിയെ തോൽപ്പിക്കുന്ന വേഗത്തിൽ ചായക്കടയുടെ മുന്നിലൂടെ ഓടി പാലത്തിന്റെ വക്ക്‌ വഴി ഒരു മിന്നായമായി പോകുന്നതാണ്‌. അവൻ ഓടിപ്പോയ വേഗത്തിൽ സതീഷേട്ടന്റെ ചെറിയ ചായക്കട കിടുങ്ങി, പിന്നെ കുലുങ്ങി, ക്ലാവ്‌ പിടിച്ച്‌ വീഴാറായിരുന്ന ഒരു ഓട്‌ കുലുങ്ങി ഇളകി എന്റെ കാലിന്‌ മുൻപിലേക്ക്‌ വീണ്‌ പൊട്ടിച്ചിതറി. 


"ഹൗ! ഞാൻ പേടിച്ച്‌ ചാടി എഴുന്നേറ്റു. കൈയിലെ ചായ തുളുമ്പിച്ചാടി എന്റെ കാലിനടീൽ പമ്മി ഇരുന്ന ലൂസിപ്പൂച്ചയുടെ ദേഹത്ത്‌ വീണു. 'ന്റെമ്യാവോ....'ന്നും പറഞ്ഞ്‌ പൂച്ച അടുത്ത പറമ്പിലേക്കോടി. ആ ഘട്ടത്തിൽ അവിടെ കൂടിയ ചായ കുടിയന്മാരെല്ലാം സ്പ്രിങ്‌ തെറിക്കും പോലെ ഒന്നടങ്കം ചാടി എഴുന്നേറ്റു. അടുക്കളേന്ന് സതീഷേട്ടൻ 'ഹെന്താ...'ന്നും ചോദിച്ച്‌ ഓതിരം കടകം മറിഞ്ഞ്‌ ഒറ്റടിക്ക്‌ കടമുറ്റത്തെത്തി. അപ്പോഴാണ്‌ ഞങ്ങൾ പത്ത്‌ മുപ്പത്‌ ചക്ക കെട്ടി വച്ച ചാക്ക്‌ പോലൊരു മനുഷ്യൻ ഉരുണ്ടുരുണ്ട്‌ മുന്നേ പോയ ആ പയ്യന്റെ പുറകേ കിതച്ച്‌ കിതച്ച്‌ ഓടി വരുന്നത്‌‌ കണ്ടത്‌. ആർക്കുമൊന്നും മനസിലായില്ല. ആ ചാക്ക്‌ കെട്ട്‌ അങ്ങനെ തന്നെ ഉരുണ്ടുരുണ്ട്‌ ചായക്കടയിലെ ബെഞ്ചിൽ വന്ന് വീണു. 


"വെളള... വെ..ള്ളം .." കൈ കൊണ്ട്‌ ആംഗ്യം കാണിച്ചയാൾ ഒരു വിധം പറഞ്ഞൊപ്പിച്ചു. കാര്യമെന്താന്ന് അയാളോട്‌ ചോദിച്ചിട്ട്‌ ആ പാവം മനുഷ്യന്റെ വായിൽ നിന്ന് പതയും നുരയും അല്ലാതെ തൽക്കാലം വേറൊന്നും വരില്ല എന്ന് ഞങ്ങൾക്ക്‌ മനസിലായി. അന്ധാളിച്ച് ചുറ്റും കൂടിയ അടുത്തേക്ക്‌ വേറൊരു മനുഷ്യനും ഓടി എത്തി. 

വന്ന ഉടനെ അയാൾ "ചേട്ടാ, ഭാസ്കരൻ ചേട്ടാ .. " എന്ന് വീണ്‌ കിടന്ന് വെള്ളം കുടിക്കുന്ന ചാക്കേട്ടനെ വിളിക്കുന്നത്‌ കണ്ടപ്പോൾ വീണ്‌ കിടക്കുന്നുന്നത്‌ ഏതോ ഭാസ്കരനാണ്‌ എന്ന് എനിക്കും മറ്റ്‌ പലർക്കും മനസിലായി.  കാര്യമറിയാനുള്ള ചോദ്യശരങ്ങൾ തന്റെ നേർക്കാണെന്ന് മനസിലാക്കിയ ആ മൂന്നാം ഓട്ടക്കാരൻ ഉത്തരത്തിന്റെ വല്യ പരിച ഉടനടി  എടുത്ത്‌ തടുത്ത്‌ പറഞ്ഞു. 

"ദാ ആ ഓടി പോയവനാണ്‌ പോപ്പി. അവനെ പിടിക്കാനാ ചേട്ടൻ ഓടിയത്‌. വയ്യാത്ത ആളാണ്‌, ഓടണ്ട എന്ന് പറഞ്ഞിട്ടും കേട്ടില്ല. അതാ ഞാൻ പുറകേ ഓടി വന്നത്‌." 

കൗതുകം താങ്ങാനാകാതെ , "കള്ളനാണോ അവൻ?" എന്ന് ഞാനും മറ്റ്‌ രണ്ട്‌ പേരും കൂടെ ഒന്നിച്ച്‌ ചോദിച്ചു. 

"അങ്ങനെ ചോദിച്ചാൽ..." അയാൾ ഒരു അർദ്ധവിരാമം ഇട്ടു. പിന്നെ ഒന്നും കൂടെ വീണ്‌ കിടക്കുന്നയാൾക്ക്‌ ബോധം അത്ര വന്നിട്ടില്ല എന്നുറപ്പിച്ച്‌ ശബ്ദം താഴ്ത്തി രഹസ്യം പോലെ ഞങ്ങളോട്‌ പറഞ്ഞു. 

"അവൻ ഇന്നലെ രാത്രി ചേട്ടന്റെ വീട്ടിൽ കയറി. രാത്രി ഒരു പന്ത്രണ്ടര ആകുമ്പോൾ ചേട്ടൻ പുരക്ക്‌ വെളിലിറങ്ങാറുണ്ട്‌ എന്നും. വെറുതെ ഒന്ന് മൂത്രമൊഴിക്കാൻ" 


"വെറുതെ അങ്ങനെ മൂത്രമൊഴിക്കാൻ ഒക്കെ പറ്റുമോ?" കൗതുകം കൂടിയ മറ്റൊരുവന്റെ ചോദ്യം. 


"ഏയ്‌, അങ്ങനല്ല, ചേട്ടന്റെ ശീലമാ അത്‌. കുഞ്ഞും നാളിലേ ഒള്ളതാ. നിങ്ങൾ ഇത്‌ കേൾക്ക്‌" തന്റെ സംഭാഷണം ആവശ്യമില്ലാതെ പകുതിക്ക്‌ മുറിപ്പിച്ചവനെ രൂക്ഷമായി നോക്കി ഓട്ടക്കാരൻ മുരണ്ടു. "അങ്ങനെ ചേട്ടൻ മൂത്രമൊഴിക്കാൻ വെളിക്കിറങ്ങുമ്പോൾ ..." കൗതുകക്കാരൻ 'അതെങ്ങനെ..?' എന്ന് ചോദിച്ച്‌ വന്നപ്പോഴേക്കും ഓട്ടക്കാരൻ കണ്ണുരുട്ടി, "വെളിയിലേക്കിറങ്ങുമ്പോൾ, വീടിന്റെ വെളിയോട്ടിറങ്ങുമ്പോൾ" എന്ന് കടുപ്പിച്ച്‌ പറഞ്ഞിട്ട്‌ തുടർന്നു; 

"ദോ ഒരുത്തൻ അവിടൊളിച്ചിരിക്കുന്നു. റ്റോർച്ച്‌ വെളിച്ചം മുഖത്തടിപ്പിച്ചപ്പോൾ അവൻ ഓടിക്കളഞ്ഞു." 


"അല്ലാ.. ഒരു സംശയം", കൗതുകക്കാരന്റെ കൗതുകം നുരഞ്ഞു പൊന്തി.


"എന്താ" കൗതുകകുതൂഹലനെ ഒട്ടും ഇഷ്ടപ്പെടാത്ത ഓട്ടക്കാരൻ പുരികം വളച്ച്‌ ചോദിച്ചു. 


"രാത്രി ഓടിത്തുടങ്ങിയ നിങ്ങൾ രാവിലെ വരെ ഓടുവായിരുന്നോ, അതും ഇങ്ങേരീ ചീക്കത്തടിയും വച്ച്‌? പിന്നെ ഇവനാണ്‌ അവിടെ വന്നത്‌ എന്നും എങ്ങനറിയാം? അവന്റെ മുഖം നിങ്ങളൊന്നും കണ്ടില്ലല്ലോ!"


"ഏയ്‌ അല്ലല്ലല്ല.. അവനെ ദേ ആ സ്കൂളിന്റെ മുന്നിൽ വച്ചിപ്പോ കണ്ടതെ ഒള്ള്‌ ഞാൻ ചേട്ടനും. അവനെ കണ്ടതും ചേട്ടൻ അവന്റെ പൊറകെ 'നിൽക്കടാ...'ന്നും പറഞ്ഞൊറ്റയോട്ടമായിരുന്നു." 


"എന്നാലും..." കൗതുകൻ അടുത്ത ചോദ്യവുമായി ഹാജരായി. " ഇവനാണെന്ന് എങ്ങനെ മനസിലായി? ഇവനെ നിങ്ങളൊന്നും കണ്ടില്ലല്ലോ രാത്രിയിൽ?"


"ഇല്ല കണ്ടില്ല. പക്ഷെ ഈ മണ്ടൻ കൊണാപ്പി ചെയ്തത്‌ എന്താന്ന് നിങ്ങൾക്കറിയാമോ?"


"ഇല്ലല്ലോ"..ന്ന് ഒന്നിച്ച് എല്ലാവരും‌ കോറസി.


"ഈ പൊട്ടൻ ഇന്നലെ രാത്രി തന്നെ ചേട്ടന്റെ വീട്ടിന്റെ ഫോട്ടോയുമിട്ട്‌ ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പോസ്റ്റിയേക്കുന്നു!" 


"എന്ത്‌ പോസ്റ്റി?" കണ്ണുകൾ തള്ളി ഞങ്ങൾ വീണ്ടും കോറസ്‌.


" 'സൂപ്പർ നൈറ്റ്! ചില്ലിംഗ്‌ വിത്ത്‌ ദേവി ബി. അറ്റ്‌ ഭാസ്കർ ഭവൻ. ഹാപ്പി വാലന്റൈൻസ്‌ ഡേ റ്റു ആൾ' എന്ന്. കൂടാതെ അവളെ ടാഗും ചെയ്തിട്ടുണ്ട്‌." ഞങ്ങളുടെ അടുത്ത വരാവുന്ന ചോദ്യത്തെ മുന്നേ തടഞ്ഞ്‌ ഓട്ടക്കാരൻ പറഞ്ഞു "ദേവി ‌ ഭാസ്കരേട്ടന്റെ രണ്ടാമത്തെ മോളാ‌."


കണ്ണ്‌ തുറന്ന് വന്ന ഭാസ്കരേട്ടൻ "ദേവീ"ന്നും വിളിച്ച്‌ ബെഞ്ചിൽ നിന്നും ഉരുണ്ടടിച്ച്‌ 'പ്ദ്ധും'ന്ന് താഴേക്ക്‌ വീണു.